കരുണാകരന്റെ പുനപ്രവേശം ഔദ്യോഗിക പ്രഖ്യാപനമായി
ദില്ലി: കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കരുണാകരന്‍ മുപ്പത്തിരണ്ടു മാസത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി.
തിങ്കളാഴ്‌ചയാണ് അദ്ദേഹത്തിന്റെ പുനപ്രവേശം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. അദ്ദേഹത്തിന്റെ തിരുച്ചുവരിവ് ഉടന്‍ പ്രാബല്യത്തില്‍ വരുന്ന വിധം പാര്‍ട്ടി പ്രസിഡന്റ് അംഗീകരിച്ചതായി എഐസിസി വക്താവ് അഭിഷേക് സിംഘ് വി തിങ്കളാഴ്‌ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കരുണാകരന്‍ തിരിച്ചുവരുന്നത് കോണ്‍ഗ്രസിനെ എല്ലാതരത്തിലും ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിംഘ് വി പറഞ്ഞു.
കരുണാകരന് നല്‍കേണ്ട പദവിയെക്കുറിച്ച് ഹൈക്കമാന്റ് ഉടന്‍ തീരുമാനമെടുക്കും. കരുണാകരന്റെ പ്രവര്‍ത്തന മണ്ഡലം കേരളമാണോ കേന്ദ്രമാണോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്. കേരളത്തില്‍ത്തന്നെ കരുണാരന്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് ആശങ്കയുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് 2005 മെയ് ഒന്നിനാണ് കെ. കരുണാകരനും മകന്‍ മുരളീധരനും ഒരുകൂട്ടം അനുയായികള്‍ക്കൊപ്പം ഡമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ്(ഡിഐസി) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചത്. പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ അവഹേളനത്തെയും മക്കള്‍ക്കെതിരെ സംസ്ഥാന നേതാക്കള്‍ നടത്തിയ നീക്കത്തെയും തുടര്‍ന്നാണ് കരുണാകരന്‍ പാര്‍ട്ടി വിട്ടത്.
തുടര്‍ന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി ധാരണയുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട് എല്‍ഡിഎഫ് നേടിയ വിജയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തി.
എന്നാല്‍ പിന്നീട് വന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായാണ് ഡിഐസി ധാരണയുണ്ടാക്കിയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഒന്നൊഴികെ എല്ലാ സീറ്റിലും പാര്‍ട്ടി ദയനീയമായി തോറ്റു.
ഇതിനുശേഷമാണ് ഡിഐസി പിരിച്ചുവിട്ട് കരുണാകരനും മുരളിയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയില്‍ ചേര്‍ന്നു. ഈ മാറ്റം മനുസുകൊണ്ട് അംഗീകരിക്കാന്‍ കഴിയാതിരുന്ന കരുണാകരന്‍ ഒടുവില്‍ കോണ്‍ഗ്രസിലേയ്‌ക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications