ബില്‍ക്കീസ് ബാനു കേസ്: 12 പേര്‍ കുറ്റക്കാര്‍
മുംബൈ: ഗുജറാത്തിലെ ബില്‍ക്കീസ് ബാനു കൂട്ടക്കൊല- കൂട്ട മാനഭംഗക്കേസില്‍ ബിജെപി നേതാവടക്കം 13 പേര്‍ കുറ്റക്കാരാണെന്ന് മുംബൈ പ്രത്യേക സെഷന്‍സ് കോടതി വിധിച്ചു.
ദാഹോദ് ജില്ലയിലെ ബിജെപി നേതാവടക്കം ഒരു പോലീസുകാരനും വിചാരണയ്‌ക്കിടയില്‍ മരിച്ച പ്രതി നരേഷ് മോര്‍ധിയും കുറ്റക്കാരില്‍ ഉള്‍പ്പെടും. പ്രതികളുടെ ശിക്ഷ 21ന് പ്രഖ്യാപിക്കും. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഡോക്ടര്‍ ദമ്പതിമാരടക്കം അഞ്ചു പോലീസുകാരെ കോടതി വെറുതെ വിട്ടിട്ടുണ്ട്.
ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ദേവഗഡ് ബാരിയില്‍ 2002 മാര്‍ച്ച് മൂന്നിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊലയും കൂട്ട ബലാത്സംഗവും അരങ്ങേറിയത്. കലാപം ഭയന്ന് പാലായനം ചെയ്യുകയായിരുന്ന ബീല്‍ക്കീസ് ബാനുവിനെയും 16 ബന്ധുക്കളെയും സ്വന്തം ഗ്രാമക്കാര്‍ തന്നെ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു.
അഞ്ചു മാസം ഗര്‍ഭിണിയായി ബില്‍ക്കീസിനെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ അക്രമികള്‍ അവരുടെ മൂന്നര വയസായ മകളെ കല്ലിലടിച്ച് കൊല്ലുകയായിരുന്നു. എട്ടു ബന്ധുക്കളെ കൊലപ്പെടുത്തുന്നതിന് ബില്‍ക്കീസ് സാക്ഷിയായിരുന്നു. ശേഷിച്ച് ആറു പേരെക്കുറിച്ച് ഇതു വരെയും വിവരമൊന്നും ലഭിച്ചിട്ടില്ല.ബില്‍ക്കീസ് ബാനുവും ബന്ധുക്കളായ രണ്ടു കുട്ടികളും മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്.
ഗൂഢാലോചന, ബലാത്സംഗം, കൊല, ആയുധം കൈവശം വെയ്‌ക്കല്‍, കവര്‍ച്ച എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്. കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പോലീസുകാര്‍ക്കെതിരെയുണ്ടായിരുന്ന കുറ്റം.
ഗുജറാത്തിലെ ബെസ്റ്റ് ബേക്കറി കേസ് പോലെ കുപ്രസിദ്ധി നേടിയതായിരുന്നു ബില്‍ക്കീസ് ബാനു കേസും.
കൂട്ടക്കൊലയില്‍ നിന്നു രക്ഷപ്പെട്ട ബില്‍ക്കീസ് ബാനുവിന്റെയും ബന്ധുവായ എട്ടു വയസുകാരന്റെയും മൊഴികളാണ് കേസില്‍ പ്രധാന തെളിവായത്. ജഡ്‌ജി യു.ഡി സാല്‍വി പ്രധാനമായി ആശ്രയിച്ചതും ഈ മൊഴികള്‍ തന്നെയായിരുന്നു. 12 പ്രതികളെ ബില്‍ക്കീസ് ബാനുവും അഞ്ച് പ്രതികളെ കുട്ടിയും തിരിച്ചറിഞ്ഞതാണ് കേസില്‍ പ്രധാന വഴിത്തിരവായത്.
സാക്ഷികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കേസ് മുംബൈയിലേക്ക് മാറ്റാന്‍ 2004 ഓഗസ്‌റ്റില്‍ സുപ്രീം കോടതിയാണ് നിര്‍ദേശിച്ചത്. കേസ് ഗുജറാത്തിനു പുറത്തേക്ക് മാറ്റാനുള്ള സുപ്രീം കോടതി തീരുമാനം ഗുജറാത്തിലെ മോഡി സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരുന്നു.












Click it and Unblock the Notifications