മാധ്യമലേഖകന് വധശിക്ഷ
കാബൂള്‍ : ദൈവനിന്ദ നടത്തിയെന്നാരോപിച്ച് യുവപത്രപ്രവര്‍ത്തകന് വധശിക്ഷ വിധിച്ച അഫ്ഗാനിസ്താന്‍ കോടതിയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു.
ജഹാന്‍ ഇ നാവ് (പുതിയ ലോകം) എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടറായ സയ്യദ് പെര്‍വേസ് കംബാക്ഷ് എന്ന 23കാരനെയാണ് ദൈവനിന്ദ ആരോപിച്ച് മസാര്‍ ഇ ഷരിഫിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. അടച്ചിട്ട മുറിയില്‍ ഏകപക്ഷീയമായ വിചാരണയാണ് നടന്നത്. കംബാക്ഷിനു വേണ്ടി അഭിഭാഷകരാരും ഹാജരായിരുന്നില്ല.
സ്ത്രീകളെക്കുറിച്ചുളള ഖുര്‍ ആന്‍ വചനങ്ങള്‍ വളച്ചൊടിച്ച് ലേഖനമെഴുതിയെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കംബാക്ഷിനെ അറസ്റ്റു ചെയ്തത്. എന്നാല്‍ ഈ ലേഖനമെഴുതിയത് ഇയാളല്ലെന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്.
പ്രവിശ്യാ ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ച് കംബാക്ഷിന്റെ സഹോദരനും പത്രപ്രവര്‍ത്തകനുമായ ഇബ്രാഹിമി എഴുതിയ ലേഖനങ്ങളെ തുടര്‍ന്നാണ് ഈ അറസ്റ്റെന്ന് അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകരുടെ അസോസിയേഷന്‍ നേതാവ് റഹിമുളള സമന്ദര്‍ വെളിപ്പെടുത്തുന്നു.
അതിനിടെ കംബാക്ഷിയെ പിന്തുണയ്ക്കുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റു ചെയ്ത് ജയിലിടുമെന്ന് പ്രോസിക്യൂട്ടര്‍ ഹഫീസുളള ഖലിക്യാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഭീഷണിപ്പെടുത്തി. കോടതി മുമ്പാകെ കംബാക്ഷ് കുറ്റം സമ്മതിച്ചെന്നും അതുകൊണ്ട് ശിക്ഷിക്കുക തന്നെ ചെയ്യുമെന്നും ഇയാള്‍ വ്യക്തമാക്കി. ഹഫീസുളളയാണ് വിചാരണ വേളയില്‍ കംബാക്ഷിനെ വിസ്തരിച്ചത്.
കോടതി വിധിയില്‍ അടിയന്തരമായി ഇടപെടണമെന്ന് കാംബാക്ഷിന്റെ സഹോദരന്‍ സയ്യദ് യാക്കൂബ് ഇബ്രാഹിമി അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയോട് അഭ്യര്‍ത്ഥിച്ചു.
"ആശങ്ക നിറഞ്ഞ മുഖത്തോടെ കാംബാക്ഷ് കോടതിയില്‍ നിന്നും പുറത്തു വരുന്നത് ഞാന്‍ കണ്ടു. ഞങ്ങളുടെ കുടുംബം മുഴുവന്‍ ആശങ്കാകുലരാണ്. നിയമമോ ഭരണഘടനയോ പരിഗണിക്കാതെ നടത്തിയ വിചാരണയാണിത്. വെറുപ്പില്‍ മാത്രം അധിഷ്ഠിതമായിരുന്നു കോടതി നടപടികള്‍. കാര്യങ്ങള്‍ കൈവിട്ടു പോകും മുമ്പ് ഇടപെടണമെന്ന് ഞങ്ങള്‍ പ്രസിഡന്റിനോട് അഭ്യര്‍ത്ഥിക്കുന്നു". ഇബ്രാഹിമി പറഞ്ഞു.












Click it and Unblock the Notifications