കണ്ണൂരില്‍ രണ്ടര മാസത്തിനിടെ നാല് സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടു
തലശേരി: ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി തലശേരിയില്‍ കൊല്ലപ്പെട്ടതോടെ കണ്ണൂരിലെ ക്രമസമാധാനം കൂടുതല്‍ വഷളായി.
കഴിഞ്ഞ രണ്ടര മാസത്തിനുള്ളില്‍ ആഭ്യന്തര മന്ത്രിയുടെ നാട്ടില്‍ നടന്ന കൊലപാതകങ്ങളില്‍ സിപിഎമ്മിന്റെ നാലാമത്തെ പ്രവര്‍ത്തകനാണ് കൊല്ലപ്പെടുന്നത്. കൊലപാതകങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്തോറും തലശേരിയിലെ ജനമനസില്‍ ഭീതി നിറയുന്നു.
കഴിഞ്ഞ നവംബര്‍ ആറിന് സിപിഎം പ്രവര്‍ത്തകന്‍ സുധീര്‍കുമാറിനെ സ്‌കൂള്‍ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നാണ് ഈ കൊലപാതക പരമ്പരയ്‌ക്കു തുടക്കമിട്ടത്. രണ്ട് ദിവസം കഴിഞ്ഞ് പൊന്ന്യം നാമത്ത് മുക്കില്‍ പാറായി പവിത്രന്‍ കൊലക്കത്തിയ്‌ക്കിരയായി.
ഈ മാസം 12ന് കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ധനേഷും ഞായറാഴ്‌ച കൊല്ലപ്പെട്ട ജിജേഷും കൂടിയാകുമ്പോള്‍ സിപിഎമ്മിന് നാല് പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടമായി.
തുടര്‍ച്ചയായ നാലു കൊലപാതകങ്ങള്‍ നടന്നിട്ടും സിപിഎം മുമ്പില്ലാത്ത സംയമനമാണ് കാണിക്കുന്നത്. എല്ലാ കൊലപാതകങ്ങള്‍ക്ക് പിന്നിലും ആര്‍എസ്‌എസ് ആണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. തലശേരിക്കാരനായ ആഭ്യന്തര മന്ത്രിയുടെയും ഭരണത്തിന്റെയും പ്രതിച്ഛായയെ കരുതിയാണ് സിപിഎം തിരിച്ചടിക്കാത്തതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
എന്നാല്‍ ഒരു പരിധിയ്‌ക്കപ്പുറം പാര്‍ട്ടി നേതൃത്വത്തിന് താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നതാണ് മുന്‍ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. വികാരഭരരിതരായ പ്രവര്‍ത്തകര്‍ പ്രതികാരത്തിന് മുതിരുമ്പോള്‍ കൂടുതല്‍ കുരുതികള്‍ക്ക് കണ്ണൂര്‍ സാക്ഷിയായേക്കും.
ഒരോ കൊലപാതകമുണ്ടാവുമ്പോഴും വിളിച്ചു കൂട്ടുന്ന സര്‍വകക്ഷി യോഗങ്ങളുടെ സമാധാനം പുനസ്ഥാപിയ്‌ക്കാനുള്ള ആഹ്വാനങ്ങള്‍ക്ക് താഴെ തട്ടില്‍ യാതൊരു പ്രതികരണവുമുണ്ടാകുന്നില്ലെന്നതിന്റെ തെളിവാണ് അവസാനമില്ലാതെ തുടരുന്ന കൊലപാതക പരമ്പര.