മുരിങ്ങൂര്‍: സര്‍ക്കാര്‍ നിലപാട് സുപ്രിം കോടതിയെ അറിയിക്കും
ദില്ലി: മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തെക്കുറിച്ചുള്ള നിലപാട് സംസ്ഥാന സര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിക്കും. ധ്യാനകേന്ദ്രത്തിന്റെ അപ്പീല്‍ ഹര്‍ജി വീണ്ടും പരിഗണിക്കുന്ന്ത് വ്യാഴാഴ്ചയാണ്.
ധ്യാനകേന്ദ്രത്തിനെതിരെയുള്ള പരാതിയില്‍ അന്വേഷണം നടത്തിയതായും ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതായും മുന്‍സര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇതേ നിലപാട് തന്നെയാണോ ഇപ്പോഴത്തെ സര്‍ക്കാരിന്റേതെന്ന് വ്യക്തമാക്കാന്‍ ജസ്റ്റിസുമാരായ എസ്. എച്ച്. കപാഡിയ, സുദര്‍ശന്‍ റെഡ്ഢി എന്നിവരുള്‍പ്പെട്ട ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്പോള്‍ 2006 മാര്‍ച്ചിലാണ് ധ്യാനകേന്ദ്രത്തിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഹൈക്കോടതിയില്‍ മൊഴി നല്‍കിയത്.
പോലീസ് അന്വേഷണം നടത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഐ.ജി വിന്‍സെന്‍ എം പോളിനെയാണ് അന്വേഷണ ചുമതല ഏല്പിച്ചത്.
കോടതി ഉത്തരവ് പ്രകാരമാണ് അന്വേഷണം നടത്തുന്നതെന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്.
ഐ.ജി വിന്‍സെന്‍ അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ധ്യാനകേന്ദ്രത്തിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് കാണിച്ച് ഡിജിപി യും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിടാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ധ്യാനകേന്ദ്രത്തിന്റെ വാദം.
ബന്ധപ്പെട്ട വാര്‍ത്തകള്‍