ആചാരപ്രകാരം നല്‍കുന്ന സമ്മാനവും പണവും സ്‌ത്രീധനമല്ല
ദില്ലി: വിവാഹത്തിന് ശേഷം ഭാര്യയുടെ മാതാപിതാക്കളോട് എന്തെങ്കിലും ആവശ്യത്തിനായോ സമ്മാനമായോ പണവും മറ്റു വസ്‌തുക്കളും ആവശ്യപ്പെടുന്നത് സ്‌ത്രീധനമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രിം കോടതി.
വിവാഹശേഷം ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞതിന്‌ശേഷം ഇത്തരം ആവശ്യങ്ങളെത്തുടര്‍ന്ന് പണവും വസ്‌തുക്കളും നല്‍കുന്നത് സമൂഹത്തില്‍ സാധാരണമാണെന്നും ഇത് സ്‌ത്രീധനമായി കണക്കാക്കാക്കി കുറ്റംചുമത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ആചാരപ്രകാരമുള്ള സമ്മാനങ്ങള്‍ക്കായി ഭര്‍തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കീഴില്‍ കേസ് രജിസ്റ്റര്‍ ചെയ്യാം, എന്നാല്‍ സ്‌ത്രീധന നിരോധന നിയമത്തിന് കീഴില്‍ ഇവര്‍ക്കെതിരെ കേസെടുക്കാനും ശിക്ഷിക്കാനും കഴിയില്ല.
ഭര്‍തൃവീട്ടുകാര്‍ സ്‌ത്രീധനത്തിനുവേണ്ടി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഒരു സ്‌ത്രീ നല്‍കിയ പരാതിയില്‍ ജസ്റ്റിസ് അരിജിത് പസായത്ത്, എസ് സദാശിവം എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പെണ്‍കുട്ടിയുടെ വീട്ടുകാരോടുള്ള ഭര്‍തൃവീട്ടുകാരുടെ എല്ലാ ആവശ്യങ്ങളും സ്‌ത്രീധന നിരോധന നിയമത്തിന് കീഴില്‍ വരില്ലെന്ന 2001 ലെ സുപ്രിം കോടതി വിധിയെത്തന്നെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോഴത്തെ വിധി.
ഇതുപ്രകാരം വിവാഹവുമായി ബന്ധപ്പെട്ട് അതിന് മുമ്പോ ശേഷമോ പണം, സ്വര്‍ണ്ണം മറ്റു വസ്‌തുക്കള്‍ എന്നിവയ്‌ക്കായുള്ള പുരുഷന്റെ വീട്ടുകാരുടെ ആവശ്യങ്ങളാണ് സ്‌ത്രീധന നിരോധന നിയമത്തിന് കീഴില്‍ വരുന്നത്. ആചാരവുമായി ബന്ധപ്പെട്ട് നല്‍കേണ്ടുന്ന പണത്തെയും സമ്മാനത്തെയും സ്‌ത്രീധനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല.
കുഞ്ഞിന്റെ ജനനം പോലുള്ള അവസരങ്ങളില്‍ ഇത്തരം സമ്മാനങ്ങള്‍ നല്‍കുന്ന പതിവ് പല വിഭാഗങ്ങള്‍ക്കിടിയിലും നിലവിലുണ്ട്. സ്‌ത്രീധനം വാങ്ങുകയെന്ന ആവശ്യമല്ല ഇതിന് പിന്നിലുള്ളത്- കോടതി നീരീക്ഷിച്ചു.