മെഡിക്കല്‍ ക്യാംപില്‍ 12 പേര്‍ക്ക് കാഴ്‌ചനഷ്ടപ്പെട്ടു
ദില്ലി: വൈദ്യശാസ്‌ത്രത്തിന്റെ അജ്ഞതയും അശ്രദ്ധയും പന്ത്രണ്ടുപേരുടെ കാഴ്‌ച നഷ്ടപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബരബങ്കി ജില്ലയിലെ പന്ത്രണ്ട് പേര്‍ക്കാണ് ഒരു മെഡിക്കല്‍ ക്യാപിലെ ചികിത്സയെത്തുടര്‍ന്ന് കാഴ്‌ചശക്തിനഷ്ടപ്പെട്ടത്.
വൈഷ്‌ണോവി ചാരിറ്റബിള്‍ ചികിത്സാ സന്‍സ്ഥാന്‍ എന്ന എന്‍ജിഒ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നടത്തിയ ശസ്‌ത്രക്രിയയെത്തുടര്‍ന്നാണ് ഇവര്‍ക്കെല്ലാം കാഴ്‌ചയില്ലാതായത്.
ക്യാമ്പിലെ ഡോക്ടര്‍മാര്‍ രണ്ടു മണിക്കൂറിനുള്ളില്‍ 88 പേര്‍ക്കാണത്രേ നേത്രശസ്‌്‌ത്രക്രിയ നടത്തിയത്. ഓരോരുത്തരുടെയും ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കാന്‍ ഡോക്ടര്‍മാര്‍ ഒന്നരമിനിറ്റ് സമയം മാത്രമാണ് ചെലവഴിച്ചത്, അതും ശസ്‌ത്രക്രിയകള്‍ നടത്തിയത് ക്യാമ്പ് നടത്തിയ അതേസ്‌കൂള്‍ മുറ്റത്തുവച്ചതന്നെ.
ശസ്‌ത്രക്രിയയ്‌ക്കു ശേഷം പരിശോധനകളൊന്നും നടന്നില്ല. പന്ത്രണ്ടുപേര്‍ക്ക് കാഴ്‌ച നഷ്ടപ്പെട്ടതുകൂടാതെ ഇതില്‍ നാലുപേരുടെ കണ്ണുകള്‍ക്ക് സാരമായി ക്ഷതമേല്‍ക്കുകയും ഇവ പിന്നീട് നടത്തിയ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
കണ്‍പോളയ്‌ക്ക് അസുഖമുള്ള തന്റെ കണ്ണ് ഡോക്ടര്‍മാര്‍ ആവശ്യമില്ലാതെ ശസ്‌ത്രക്രിയ നടത്തിയതെന്ന് ഒരു രോഗി വെളിപ്പെടുത്തി. ഇയാളെ അഞ്ചു ദിവസത്തോളം ആശുപത്രിയില്‍ താമസിപ്പിച്ചു. ഇപ്പോള്‍ കണ്ണുകള്‍ നീക്കം ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. വേണ്ടത്ര ശ്രദ്ധ ചികിത്സയുടെയും ശസ്‌ത്രക്രിയയുടെയും കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും ശസ്‌ത്രിക്രിയ നടത്തിയ രോഗികളെ പിന്നെ പരിശോധിക്കാതിരുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നും ജില്ലയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഉമാകാന്ത് ഗുപ്‌ത ചൂണ്ടിക്കാട്ടി.
നിരുത്തരവാദപരമായി പ്രവര്‍ത്തിച്ച ഈ എന്‍ജിഒയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ മജിസ്‌ട്രേട്ട് കോടതി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications