സര്‍ക്കാറിനെ നിയന്ത്രിക്കാന്‍ സമ്മേളനത്തില്‍ മാര്‍ഗരേഖ
കോട്ടയം: സര്‍ക്കാറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ അടിയന്തര മാര്‍ഗരേഖ തയാറാക്കാന്‍ സിപിഎം സംസ്ഥാന സമ്മേളനം തീരുമാനിച്ചു. സര്‍ക്കാറിന്റെ 21 മാസത്തെ പ്രവര്‍ത്തനത്തില്‍ തിരുത്തേണ്ട പോരായ്‌മകളുണ്ടെന്ന് സമ്മേളനം വിലയിരുത്തി.
രണ്ടുദിവസം നീണ്ട ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മാര്‍ഗരേഖ തയാറാക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച പ്രമേയം സമ്മേളനം അംഗീകരിച്ചു. ഇതോടെ സര്‍ക്കാറിനെ പാര്‍ട്ടിയ്‌ക്ക് അധീനമാക്കുകയെന്ന ലക്ഷ്യത്തിലേയ്‌ക്കാണ് സംസ്ഥാന നേതൃത്വം എത്തുന്നത്.
മുഖ്യമന്ത്രിയ്‌ക്ക് കൂട്ടുത്തരവാദിത്തമില്ലെന്നും അദ്ദേഹം ഒറ്റയാനായാണ് പ്രവര്‍ത്തിക്കുന്നതെന്നും സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ ഔദ്യോഗിക പക്ഷം വിമര്‍ശിച്ചിരുന്നു. സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനത്തിന്റെ വികസനത്തിനുമായി അടിയന്തരമായി മാര്‍ഗരേഖ തയ്യാറാക്കേണ്ടതുണ്ടെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എച്ച്‌എംടി ഭൂമി വിവാദം പോലുള്ളവയുടെ ലക്ഷ്യം നിക്ഷേപകരെ അകറ്റലാണ്. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് നിക്ഷേപങ്ങള്‍ എത്രയുംവേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. നിക്ഷേപക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരും സഹകരിക്കണം.
നിക്ഷേപം ആകര്‍ഷിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാറഇന്റെ ബദര്‍ സമീപനം ഏറ്റവും നന്നായി പ്രതിഫലിക്കുന്തന് സ്‌മാര്‍ട് സിറ്റി പ്രൊജക്ടിലാണ്.
നിയമം ലംഘിച്ച് കുറുക്കുവഴികളിലൂടെ പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഭൂമാഫിയ പോലുള്ള സംഘങ്ങള്‍ സജീവമാണ്. ഇവര്‍ക്കെതിരെ കര്‍ശന നിലപാടെടുക്കണം.
ദിവസക്കൂലി അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിച്ചും ആവശ്യത്തിന് അധ്യാപകരില്ലാതെയും നടക്കുന്ന സ്‌കൂളുകളും കോളെജുകളും കോഴ്‌സുകളും എന്ന അരാജകാവസ്ഥ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം
ആരോഗ്യമേഖലയില്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സ്വകാര്യ മേഖലയെ അടിസ്ഥാനമാക്കിയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയ്‌ക്കുപകരം പൊതുആരോഗ്യമേഖലയെ അടിസ്ഥാനമാക്കിയുള്ള ഇന്‍ഷുറന്‍സ് പദ്ധതി പ്രാവര്‍ത്തികമാക്കണം. ഇത് എല്ലാ പാവപ്പെട്ടവര്‍ക്കും ലഭിക്കണം. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ധിപ്പിക്കണം.
സ്ഥാപിത താല്‍പര്യക്കാരും ജാതിമത ശക്തികളും ചേര്‍ന്ന് രണ്ടാം വിമോചന സമരത്തെക്കുറിച്ച് സ്വപ്‌നം കാണുകയാണ്- എന്നിങ്ങനെയാണ് പ്രമേയത്തിലെ പ്രതിപാദ്യങ്ങള്‍.