തലശേരിയില്‍ അക്രമം തുടരുന്നു; ഒരാള്‍കൂടി കൊല്ലപ്പെട്ടു
തലശ്ശേരി: ബിജെപി-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന തലശേരിയില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി വെട്ടേറ്റ് മരിച്ചു.
പാനൂര്‍ പുത്തൂര്‍ കല്ലായി അനീഷ് ആണ് വെള്ളിയാഴ്‌ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്. രാവിലെ അഞ്ച് മണിയോടെ ബൈക്കില്‍ ജോലിയ്‌ക്ക് പോയ അനീഷിനെ വഴിയരികില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇതോടെ തലശേരിയിലും സമീപപ്രദേശങ്ങളിലും രണ്ട് ദിവസമായി നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.ഇതില്‍ മൂന്നുപേര്‍ ആര്‍എസ്‌എസ് പ്രവര്‍ത്തരും രണ്ടുപേര്‍ സിപിഎം പ്രവര്‍ത്തകരുമാണ്. സംഘട്ടനത്തില്‍ ഗുരുതരമായി പരുക്കേറ്റ ഏതാനും പേര്‍ ആശുപത്രയില്‍ കഴിയുന്നുമുണ്ട്.
ഉന്നത ഓഫീസര്‍ മാരുള്‍പ്പെടെ ആയിരത്തിലധികം പൊലീസുകാരുണ്ടായിട്ടും തലശേരിയില്‍ അക്രമം തുടരുകയാണ്. യോഗവും ചര്‍ച്ചയുമായി ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ സമയം നീക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കൊലപാതകങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്‌ച ബിജെപി കണ്ണൂര്‍ ജില്ലയില്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. ചുരുക്കം ചില ഇരുചക്രവാഹനങ്ങള്‍ മാത്രാണ് നിരത്തിലിറങ്ങിയത്. ചലാട്ടും തലശേരി മേഖലയിലുമൊഴികെ ജില്ലയുടെ മറ്റുഭാഗങ്ങളിലെല്ലാം ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.
ചാലാട്ട് ബൈക്കുകളിലെത്തിയ സംഘം റോഡില്‍ ബോംബെറിഞ്ഞ് ഭീതി പരത്തി. ബോംബേറില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹര്‍ത്താല്‍ തുടങ്ങി രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കെഎസ്‌ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തിയിരുന്നില്ല.
സിപിഎം പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് തലശേരി നിയോജകമണ്ഡലത്തിലും മാഹി, പിണറായി എന്നിവിടങ്ങളിലും സിപിഎമ്മും ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരുന്നു.
മേഖലയിലെ അക്രമസംഭവങ്ങളെത്തുടര്‍ന്ന് വിളിച്ച സമാധാനയോഗം വ്യാഴാഴ്‌ചയും നടന്നില്ല. ഇത് രണ്ടാം തവണയാണ് നേതാക്കളെത്താത്തതിനെത്തുടര്‍ന്ന് യോഗം നടക്കാതെ പോയത്. സിപിഎം, ആര്‍എസ്‌എസ്, ബിജെപി നേതാക്കള്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. തലശേരി ആര്‍ഡിഒയുടെ ചുമതലയുള്ള എഡിഎം കെ.വി അബ്ദുല്ലയാണ് വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് യോഗം വിളിച്ചത്.
വിവിധ ജില്ലകളില്‍ നിന്നായി 10 ഡിവൈഎസ്‌പിമാര്‍, 20 സിഐമാര്‍, 30 എസ്‌ഐമാര്‍ എന്നിവരും വിവിധ കമ്പനികളിലുള്ള പൊലീസുകാരും തലശേരി താലൂക്കിലുണ്ട്. എറണാകുളത്തുനിന്നും രണ്ടു കമ്പനി പൊലീസുകാര്‍ വെള്ളിയാഴ്‌ച ഇവിടെയെത്തും.
ബന്ധപ്പെട്ട വാര്‍ത്തകള്‍