സരബ്ജിത്തിനെ ഏപ്രില്‍ ഒന്നിന് തൂക്കിക്കൊല്ലും
ഇസ്ലാമാബാദ്: 1990 ല്‍ ലാഹോറിലും മുള്‍ട്ടാനിലും നടന്ന നാല് ബോംബ് സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് വധശിക്ഷയ്‌ക്ക് വിധിയ്‌ക്കപ്പെട്ട് തടവില്‍ കഴിയുന്ന സരബ്‌ജിത്തിനെ ഏപ്രില്‍ ഒന്നിന് തൂക്കിക്കൊല്ലാന്‍ പാകിസ്‌താന്‍ അധികൃതര്‍ തീരുമാനിച്ചു.
17 വര്‍ഷമായി സരബ്‌ജിത്ത് സിങ് തടവില്‍ക്കഴിയുന്ന ലാഹോറിലെ കോട്ട്‌ലഖ്‌പത് ജയില്‍ അധികൃതര്‍ക്ക് വധശിക്ഷ നടപ്പിലാക്കാന്‍ നിര്‍ദേശം ലഭിച്ചതായി പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.
അതെ സമയം ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന പാക് തടവുകാരെ മോചിപ്പിച്ചാല്‍ സരബ്‌ജിത്ത് സിങ്ങിന്റെ വധശിക്ഷയില്‍ ഇളവു നല്‌കാമെന്ന് പാകിസ്‌താന്‍ അധികൃതര്‍ പറഞ്ഞതായി സ്ഥീരികരിയ്‌ക്കാത്ത റിപ്പോര്‍്‌ട്ടുകളുണ്ട്.
പാക് വ്യവസ്ഥ അംഗീകരിയ്‌ക്കുന്ന പക്ഷം സരബ്‌ജിത്ത് സിങ്ങിന്റെ ശിക്ഷ ജീവപരന്ത്യമായി കുറയ്‌ക്കാമെന്നാണ് പാക് അധികൃതരുടെ അറിയിപ്പ്.
സരബ്‌ജിത് സിങ്ങിന്റെ ദയാഹര്‍ജി മാര്‍ച്ച് മൂന്നിന് പാകിസ്‌താന്‍ പ്രസിഡന്റ് മുഷറഫ് തള്ളിയിരുന്നു. ഈയിടെ പാകിസ്‌താന്‍ വിട്ടയച്ച കാശ്‌മീര്‍ സിങ്ങിനൊപ്പമായിരുന്നു സരബ്‌ജിത്തും ദയാഹര്‍ജി നല്‌കിയിരുന്നത്.
എന്നാല്‍ സരബ്‌ജിത്തിന്റെ ദയാഹര്‍ജി തള്ളിയ മുഷാറഫ് കശ്‌മീര്‍ സിങ്ങിന്റെ വിട്ടയക്കുകയും ചെയ്‌തു. പാക് അധികൃതര്‍ ആരോപിയ്‌ക്കുന്ന സ്‌ഫോടന പരമ്പരയില്‍ സരബ്‌ജിതിന് യാതൊരു പങ്കുമില്ലെന്നാണ് സിങ്ങിന്റെ കുടുംബാംഗങ്ങളുടെ വാദം.
അവിചാരിതമായി പാകിസ്‌താനില്‍ ഉള്‍പ്പെട്ടയാളാണ് സിങ്ങെന്നും ഇവര്‍ പറയുന്നു. ഇതിനു മുമ്പ് പാക് സുപ്രീം കോടതിയും സിങ്ങിന്റെ ദയാഹര്‍ജി തള്ളിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍