സ്‌കാര്‍ലറ്റിനെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് റിപ്പോര്‍ട്ട്
ദില്ലി: ഗോവയില്‍ മരിച്ച ബ്രിട്ടീഷ് പെണ്‍കുട്ടി സ്‌കാര്‍ലറ്റ് കീലിംഗ് മുങ്ങിമരിച്ചതല്ലെന്നും ബലമായി മുക്കിക്കൊന്നതാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്.
സ്‌കാര്‍ലറ്റ് അമിത ലഹരിയെത്തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിമരിച്ചതാണെന്ന ഗോവ പൊലീസിന്റെ വാദത്തെ അപ്രസക്തമാക്കുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. മുങ്ങിമരിയ്‌ക്കുന്നതിന് മുമ്പ് സ്‌കാര്‍ലറ്റ് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന പൊലീസിന്റെ വാദം തെറ്റാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് തെളിയിക്കുന്നു. മരണത്തിന് തൊട്ടുമുമ്പത്തെ ദിവസം സ്‌കാര്‍ലറ്റ് അമിതമായി ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
താന്‍ ഇക്കാര്യങ്ങള്‍ മുമ്പേതന്നെ സംശയിച്ചതാണെന്നും പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ള പലകാര്യങ്ങളും ശരിയല്ലെന്നും അതാണ് താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും സ്‌കാര്‍ലറ്റിന്റെ മാതാവ് ഫിയോന മക്യുവര്‍ പറയുന്നു. മകളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയെ എല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട ഫിയോന ഗോവ ആഭ്യന്തരമന്ത്രി മയക്കുമരുന്ന് മാഫിയയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചിരുന്നു. മാത്രമല്ല കേസില്‍ പൊലീസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു.
സ്‌കാര്‍ലറ്റിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്ലാസിഡോ കാര്‍വാലോയെന്നയാള്‍ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തി കടപ്പുറത്ത് ഉപേക്ഷിയ്‌ക്കുകയായിരുന്നുവെന്ന് ഏതാനും ദിവസം മുമ്പ് പൊലീസില്‍ സമ്മതിച്ചിരുന്നു.
ഫെബ്രുവരി 18നാണ് ഗോവയിലെ അര്‍ജുന ബീച്ചില്‍ നിന്നും സ്‌കാര്‍ലറ്റിന്റെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ഇത് മുങ്ങിമരണമാണെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ ദേഹത്ത് മുറിവുകള്‍ കണ്ട് മരണം കൊലപാതകമാണെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചതോടെ പ്രശ്‌നം വിവാദമാവുകയായിരുന്നു.
ഈ പ്രശ്‌നം ഗോവരാഷ്ട്രീയത്തില്‍വരെ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ഗോവയിലേയ്‌ക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ വരവിനെ പ്രതികൂലമായി ബാധിയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications