വനിതകളേ, ഒന്നുറക്കെ കരയാമോ?
തിരുവനന്തപുരം : സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം പാര്‍ലമെന്റില്‍ ഏര്‍പ്പെടുത്താന്‍ ഏറെ വിയര്‍പ്പൊഴുക്കുന്നത് തങ്ങളാണെന്നാണ് സിപിഎമ്മുകാരുടെ ഭാവം. എന്നാല്‍ പാര്‍ട്ടിയുടെ നേതൃനിരയിലേയ്ക്ക് വനിതകളെ ഉള്‍പ്പെടുത്തുന്നതിന് സഖാക്കള്‍ക്ക് വല്ലാത്ത വിമ്മിട്ടമാണ്.
പുരുഷാധിപത്യത്തിന്റെ കൂത്തമ്പലങ്ങളാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതൃത്വം. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ. കേരളത്തില്‍ പ്രത്യേകിച്ചും. ഇന്ദിരാഗാന്ധിയുടെയും സോണിയയുടെയും നേതൃത്വം കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ അല്‍പം വ്യത്യസ്തമാക്കുന്നു.
കേരളത്തിലെ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ഒരു വനിതയെ പ്രതിഷ്ഠിക്കാനുളള ധൈര്യം ഇപ്പോഴും സിപിഎം കാണിച്ചില്ല. എം സി ജോസഫൈന്റെ പേര് ശക്തമായി പ്രചരിച്ചെങ്കിലും നടന്നില്ല. നിലവില്‍ പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി അംഗമാണ് ജോസഫൈന്‍.
ഗ്രൂപ്പും പ്രാദേശികത്വവും മറ്റ് അത്യാവശ്യ പരിഗണനകളും കൂടിയായപ്പോള്‍ ആനത്തലവട്ടം ആനന്ദന് നറുക്കു വീണു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇരിക്കാനുളള കെല്‍പ്പും ത്രാണിയും ജോസഫൈനില്ലെന്നാണ് നേതൃത്വം ഒടുവില്‍ വിധിയെഴുതിയത്. കെ ആര്‍ ഗൗരിയും സുശീലാ ഗോപാലനും ശേഷം തലയെടുപ്പുളള ഒരു വനിതാ നേതാവ് ഉയര്‍ന്നു വരുന്നത് ബോധപൂര്‍വമായി തടയുകയാണോ സിപിഎം.
പുരുഷാധിപത്യത്തിന്റെ ചങ്ങലകളില്‍ നിന്നും കമ്മ്യൂണിസ്റ്റ് നേതൃത്വം മോചനം നേടിയിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയുന്നു. വനിതകളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് വേണ്ടത്ര പരിഗണനയില്ലെന്ന് ചൂണ്ടിക്കാട്ടി വൃന്ദാകാരാട്ട് കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു ഒരിക്കല്‍. കരയുന്ന കുഞ്ഞിനേ പാലുളളൂവെന്ന് സമ്മതിച്ച് വൃന്ദയെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ പിബി അംഗമായി ഉയര്‍ത്തി. അങ്ങനെ കരയാന്‍ കേരളത്തില്‍ ഏതെങ്കിലും വനിതാ നേതാവിന്റെ ഒച്ച പൊങ്ങുമോ?
ഒന്നു ചത്താലേ മറ്റൊന്നിനു വളമാകൂ എന്നതാണ് ക്രൂരമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യം. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുളള മത്സരത്തില്‍ നായനാര്‍ക്ക് മുന്നില്‍ കെ ആര്‍ ഗൗരിയും സുശീലാ ഗോപാലനും ഓരോ തവണ വഴി തടയാനെത്തിയിരുന്നു. സഖാവ് അത് ഭംഗിയായി മറി കടന്നുവെങ്കിലും ഒന്നു രണ്ടു ദിവസത്തെയെങ്കിലും നിദ്രാഭംഗത്തിന് ഈ വനിതകള്‍ കാരണമായി എന്നത് സത്യം. അതു കൊണ്ട് ഇനിയങ്ങനെ വനിതാ ഭീഷണികളൊന്നും വേണ്ടെന്ന് സിപിഎം സഖാക്കള്‍ തീരുമാനിച്ചിട്ടുണ്ടാകും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications