ദേശാഭിമാനി, ലിസ് കേസുകളില്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ദേശാഭിമാനി ബോണ്ട് കേസിലും ലിസ് കോഴക്കേസ്സിലും അഴിമതി നടന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
വിജിലന്‍സ് ജഡ്‌ജി കെ. ശശിധരന്‍ നായര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. ദേശാഭിമാനി ബോണ്ട് കേസില്‍ പിണറായി വിജയന്‍, ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ എന്നിവരടക്കം 22 പേരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.
ലിസ് കേസില്‍ പിണറായി വിജയന്‍, ഇ.പി ജയരാജന്‍, പി. രാജീവ് എന്നിവരടക്കം 20 പേരുടെ പക്കല്‍ നിന്നും തെളിവെടുത്തു. രണ്ടു കേസിലും എന്തെങ്കിലും തരത്തില്‍ അഴിമതി നടന്നതായി തെളിയിക്കാന്‍ കേസ് നല്‌കിയ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് പി. റഹ്മാന് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ദേശാഭിമാനി കേസില്‍ ബോണ്ട് സ്വീകരിച്ചതില്‍ തെറ്റില്ലെന്ന നിലപാടാണ് കേസുമായി ബന്ധപ്പെട്ടവര്‍ സ്വീകരിച്ചത്. ലിസ്സില്‍ നിന്നും പണം സ്വീകരിച്ചിട്ടില്ലെന്ന് ദേശാഭിമാനിയുടെ മുന്‍ ഡെപ്യൂട്ടി ജനറല്‍ കെ. വേണുഗോപാല്‍ വിജിലന്‍സിന് നല്‌കിയ മൊഴിയില്‍ പറയുന്നു. വേണുഗോപാലിന് പണം നല്‌കിയിട്ടില്ലെന്ന് ലിസ് ഉടമ പി.വി ചാക്കോയും മൊഴി നല്‌കിയിട്ടുണ്ട്.
അതെ സമയം ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ് ഇറക്കുന്നതിനു മുമ്പ് റിസര്‍വ് ബാങ്കിന്റെ അനുമതി ദേശാഭിമാനി വാങ്ങിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാലിതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടത് സെബിയോ റിസര്‍വ് ബാങ്കോ ആണെന്ന് വിജിലന്‍സ് പറയുന്നു.
കോഴിക്കോട് വിജിലന്‍സ് സെല്‍ എസ്.പി ശ്രീശുകനാണ് കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴി മരുന്നിട്ട ഈ രണ്ടു കേസുകളും അന്വേഷിച്ചത്. റിപ്പോര്‍ട്ട് പരിഗണിച്ച കോടതി പരാതിക്കാരനായ അഡ്വ. റഹിമിന് നോട്ടീസയക്കാനും ഉത്തരവിട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications