കൈകൊണ്ടെഴുതി പ്രസിദ്ധീകരിക്കുന്ന ഒരു പത്രം
ചെന്നൈ: സാങ്കേതിക വിദ്യയ്‌ക്കൊപ്പം തന്നെ വളര്‍ന്നവയാണ് നമ്മുടെ പത്രങ്ങള്‍. വര്‍ണ്ണക്കടലാസുകളില്‍ മിഴിവേറിയ ചിത്രങ്ങളും പരസ്യങ്ങളും വാര്‍ത്തകളുമായി പുറത്തിറങ്ങുന്ന നമ്മള്‍ക്ക് പരിചയമുള്ള പത്രങ്ങള്‍ക്കിടയില്‍ കൈകൊണ്ട് എഴുതി പ്രസിദ്ധീകരിക്കുന്ന ഒരു പത്രം ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ?
എന്നാല്‍ അങ്ങനെയൊരു പത്രം പ്രസിദ്ധീകരിയ്‌ക്കുന്നുണ്ട്. അതും ചെന്നൈ നഗരത്തില്‍ നിന്ന്. 'ദി മുസല്‍മാന്‍' എന്ന ഉറുദു പത്രമാണിത്. വെറും കയ്യക്ഷരങ്ങളിലൂടെ കഴിഞ്ഞ 81വര്‍ഷമായി ദി മുസല്‍മാന്‍ എന്ന പത്രം വായനക്കാരന് മുന്നിലെത്തുന്നു. ഇന്നുവരെ ഒരു ദിവസം പോലും പത്രം മുടങ്ങിയിട്ടില്ല.
വഴിമാറി നടക്കാന്‍ തീരുമാനിച്ച ഏതാനും പേരുടെ ജീവിതമാണ് ഈ പത്രത്തിന്റെ പിന്നിലുള്ളത്. 22000 അധികം പേരാണ് എന്നും ഈ സായാഹ്ന പത്രത്തിനായി കാത്തിരിക്കുന്നത്. രാജ്യത്തെ ഏറ്റഴും പഴക്കം ചെന്ന ഈ ഉറുദു പത്രത്തിന്റെ ഓഫീസില്‍ പരാതികളോ തൊഴില്‍പ്രശ്‌നങ്ങളോ ഇല്ല. ഇവിടെനിന്നും ജീവനക്കാര്‍ രാജിവച്ച് പോകാറില്ല. ഒരിക്കല്‍ചേര്‍ന്നാല്‍പ്പിന്നെ മരണം വരെ ഇവിടത്തന്നെ- പത്രത്തിന്റെ മുഖ്യ എഴുത്തുകാരനായ(കത്തീബ്) റഹ്മാന്‍ ഹുസൈനി പറയുന്നു.
20വര്‍ഷമായി റഹ്മാന്‍ ഇവിടെ ജോവിചെയ്യുന്നു. പ്രതിമാസം 2500രൂപയാണ് ശംബളം. അക്കൗണ്ടന്റായാണ് ജോലിയ്‌ക്കുചേര്‍ന്നത്. പത്രത്തിന്റെ മുഖ്യ കത്തീബ് മരണമടഞ്ഞപ്പോള്‍ ഈ ജോലി ഏറ്റെടുക്കേണ്ടിവന്നു. പത്രത്തിന്റെ മുന്‍പേജ് എല്ലാദിവസും എഴുതി തയ്യാറാക്കുന്നത് റഹ്മാനാണ്.
ഭായിപോലും മരണം വരെ ഇവിടെയായിരുന്നു. ഇതൊരു കുടുംബമാണ് റഹ്മാന്‍ പറയുന്നു. ഭായിയെന്നാല്‍ പത്രത്തിന്റെ മുന്‍ എഡിറ്റര്‍ ജനാബ് സയ്യദ് ഫസുള്ള സാഹിബ്. ഏപ്രില്‍ 27ന് ഭായി മരിച്ചു. പിതാവും പത്രത്തിന്റെ സ്ഥാപകനുമായ സയ്യത് അസമത്തുള്ളയുടെ പക്കല്‍ നിന്നാണ് ഫസുള്ള ഈ പത്രം ഏറ്റെടുക്കുന്നത്.
1927ല്‍ പത്രം ആരംഭിച്ചപ്പോള്‍ മുതല്‍ ഇതുവരെ ചെന്നൈയിലെ ട്രിപ്ലികെയ്‌ന്‍ റോഡിലുള്ള ഇടുങ്ങിയ മുറിയിലാണ് പത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ മുറിയ്‌ക്ക് അന്നും ഇന്നും വലിയ മാറ്റങ്ങളില്ല. കമ്പ്യൂട്ടറോ, ടൈപ്പ് റൈറ്ററോ ഇല്ല. എങ്കിലും നാലുപേജുകളുള്ള എഴുപത്തിയഞ്ചു പൈസ വിലയുള്ള ഈ കയ്യെഴുത്തുപത്രം എന്നും മുടങ്ങാതെ പുറത്തിറങ്ങുന്നു.
കൈകൊണ്ട് പേജുകള്‍ എഴുതിനിറച്ചശേഷം തൊട്ടടുത്തുള്ള പ്രസില്‍ പ്ലേറ്റ് നിര്‍മ്മിക്കാന്‍ കൊടുക്കുന്നു, പ്രിന്റിംഗും അവിടെത്തന്നെയാണ് നടക്കുന്നത്. അക്ഷരത്തെറ്റ് വന്നാല്‍ പലപ്പോഴും പേജ് മുഴുവന്‍ തിരുത്തിയെഴുതേണ്ടിവരും. റഹ്മാനെക്കൂടാതെ രണ്ട് സ്‌ത്രീകളും ഇവിടെ ജോലിചെയ്യുന്നുണ്ട്.
രാജ്യത്തിന്റെ എല്ലാഭാഗത്തും മുസല്‍മാന് റിപ്പോര്‍ട്ടര്‍മാരുണ്ട്. ഒന്നാം പേജില്‍ ദേശീയ അന്തര്‍ദേശീയ വാര്‍ത്തകളാണ് കൊടുക്കുന്നത്. രണ്ട് മൂന്ന് പേജുകള്‍ പ്രാദേശിക വാര്‍ത്തകളും നാലാം പേജില്‍ സ്‌പോര്‍ട്‌സും എഴുതുന്നു.
ചെന്നൈയില്‍ പത്രത്തിന് വായനക്കാര്‍ കുറയുകയാണെന്ന് റഹ്മാന്‍ പറയുന്നു. എന്നാല്‍ തമിഴ്‌നാടിന്റെ മറ്റു ചില ഭാഗങ്ങളില്‍ പ്രചാരം വര്‍ധിക്കുന്നുണ്ട്. പത്രത്തിന് കാര്യമായ ലാഭമൊന്നുമില്ല, മിക്കപ്പോഴും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എങ്കിലും തങ്ങളുടെ ജീവിതകാലത്ത് പത്രം അടച്ചുപൂട്ടില്ലെന്നാണ് റഹ്മാന്‍ പറയുന്നത്.












Click it and Unblock the Notifications