ജയരാജന്‍ വധശ്രമം: രാഘവനെയും സുധാകരനെയും ഒഴിവാക്കിയത് ശരിവച്ചു
ദില്ലി : സിപിഎം നേതാവ് ഇ.പി.ജയരാജനുനേരെ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ എം.വി രാഘവനേയും കെ.സുധാകരനേയും വിചാരണയ്‌ക്കായി തത്‌കാലം വിളിക്കേണ്ടതില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.
കേസിന്റെ വിചാരണ ആന്ധ്രാപ്രദേശില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ജയരാജന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍, ഇരുവരേയും പ്രതികളാക്കാന്‍ പ്രോസിക്യൂഷന്‍ അപേക്ഷ കൊടുത്തിരുന്നു. അതിനെത്തുടര്‍ന്ന് കോടതി ഇരുവര്‍ക്കും നോട്ടീസ് അയച്ചു.
എന്നാല്‍ ഹൈക്കോടതി അത് സ്റ്റേ ചെയ്‌തു. അതിനെതിരെ ജയരാജന്‍ നല്‍കിയ ഹര്‍ജിയിലാണ് വെള്ളിയാഴ്‌ച സുപ്രീംകോടതി തീര്‍പ്പ് കല്‌പിച്ചത്.
തെളിവില്ലാതെ, പ്രോസിക്യൂഷന്‍ വിസ്‌താരത്തിനിടയില്‍ നടത്തിയ മൊഴി അടിസ്ഥാനമാക്കി ഇരുവരേയും വിളിച്ചുവരുത്തുന്നത് ശരിയെല്ലന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
തെളിവുണ്ടെങ്കില്‍ ആരേയും എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. തങ്ങള്‍ക്കെതിരെ തെളിവില്ലെന്നും വെറും മൊഴിയുടെ അടിസ്ഥാനത്തില്‍ വിസ്‌തരിക്കാന്‍ പാടില്ലെന്നുമുള്ള രാഘവന്‍േറയും സുധാകരന്‍േറയും വാദങ്ങള്‍ കണക്കിലെടുത്ത് ജസ്റ്റിസുമാരായ എസ്.എസ്. പാണ്ഡെ,എസ്. ബി.സിന്‍ഹ എന്നിവരുള്‍പ്പെട്ട ബെഞ്ച് കീഴ്‌ക്കോടതി ഉത്തരവ് ശരിവെക്കുകയാണുണ്ടായത്.
1995 ല്‍ ചണ്ഡീഗഢ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ചെന്നൈ - ദില്ലി രാജധാനി ട്രെയിനില്‍ യാത്ര ചെയ്യവേ ആന്ധ്രയിലെ ബാപട്ലയ്ക്കും ചിറാലയ്ക്കുമിടയില്‍ 1995 ഏപ്രില്‍ 12നു ജയരാജനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് ഓങ്കോള്‍ സെഷന്‍സ് കോടതിയിലുള്ള കേസ്. തലശേരി സ്വദേശി വി. ശശി, കൂത്തുപറമ്പു സ്വദേശി കെ. ദിനേശ് എന്നിവരായിരുന്നു പ്രതികള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications