നന്ദിഗ്രാമില്‍ സിപിഎമ്മുകാര്‍ സ്‌ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ചു
നന്ദിഗ്രാം: പഞ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ രണ്ടുസംഭവങ്ങളിലായി നാലു സ്‌ത്രീകളെ സിപിഎം പ്രവര്‍ത്തകര്‍ വിവസ്‌ത്രരാക്കി മര്‍ദ്ദിച്ചതായി പരാതി.
ഞായറാഴ്‌ച നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്യണമെന്ന ആവശ്യം നിരാകരിച്ച സിമുല്‍കുണ്ഡ് ഗ്രാമത്തിലെ മൂന്ന് സ്‌ത്രീകളെ പ്രവര്‍ത്തകര്‍ വിവസ്‌ത്രരാക്കി മര്‍ദ്ദിയ്‌ക്കുകയും റോഡിലൂടെ വലിച്ചിഴയ്‌ക്കുകയും ചെയ്‌തു.
വ്യവസായശാലയ്‌ക്കുള്ള ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തെ ചെറുത്ത ഭൂമി ഉച്ചാഡ് പ്രതിരോധ് കമ്മറ്റി(ബിയുപിസി) അംഗളാണ് അക്രമത്തിനരയായ സ്‌ത്രീകള്‍. വീട്ടില്‍ അതിക്രമിച്ച് കടന്നാണ് പ്രവര്‍ത്തകര്‍ സ്‌ത്രീകളെ അപമാനിയ്‌ക്കുകയും അക്രമിയ്‌ക്കുകയും ചെയ്‌തത്. നന്ദിഗ്രാം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അനുകൂലപ്രതികരണമമുണ്ടായില്ലെന്ന് അക്രമത്തിനിരയായവര്‍ പറഞ്ഞു.
കെയാഖാലി ഗ്രാമത്തില്‍ ബിയുപിസി പ്രവര്‍ത്തകയെ സിപിഎമ്മുകാര്‍ അരകിലോമീറ്ററോളം പിന്തുടര്‍ന്ന് മര്‍ദ്ദിച്ചശേഷം നഗ്നയാക്കി. സിപിഎമ്മിന്റെ പ്രകടനത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. പൊലീസിന്റെ കണ്‍മുന്നില്‍വച്ചാണ് പ്രവര്‍ത്തകര്‍ ഈ അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഈ സ്‌ത്രീയെ പിന്നീട് നന്ദിഗ്രാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടുകളില്‍ ഇരച്ചുകയറിയ സിപിഎമ്മുകാര്‍ ബിയുപിസി പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും നശിപ്പിച്ചതായും പരാതിയുണ്ട്. എന്നാല്‍ സിപിഎം ഈ ആരോപണങ്ങളൊക്കെ നിഷേധിയ്‌ക്കുകയാണ്. തങ്ങളുടെ സാന്നിധ്യത്തതില്‍ ആരും മര്‍ദ്ദിയ്‌ക്കപ്പെട്ടിട്ടില്ലെന്ന് പൊലീസും പറയുന്നു.
അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തിയതായി ബംഗാള്‍ ആഭ്യന്തരവകുപ്പു സെക്രട്ടറി അശോക് മോഹന്‍ ചക്രവര്‍ത്തി അറിയിച്ചു. എന്നാല്‍ അന്വേഷണ ഏജന്‍സിയുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.
ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നന്ദിഗ്രാമില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണമെന്ന് കോണ്‍ഗ്രസിന്റെ പഞ്ചിമബംഗാള്‍ ഘടകം അധ്യക്ഷന്‍ പ്രിയരഞ്‌ജന്‍ദാസ് മുന്‍ഷി ആവശ്യപ്പെട്ടു.
ഇതിനിടെ നന്ദിഗ്രാമില്‍ സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടാന്‍ കേന്ദ്രം തയ്യാറാകണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്.