വനിതാ ബില്‍ അവതരിപ്പിച്ചു; രാജ്യസഭയില്‍ കയ്യാങ്കളി
ദില്ലി: ജനപ്രാതിനിധ്യസഭകളില്‍ വനിതകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പുനല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്‍ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ചൊവ്വാഴ്‌ച രാജ്യസഭയില്‍ അവതരിപ്പിച്ചു.
നിയമമന്ത്രി എച്ച്.ആര്‍ ഭരദ്വാജാണ് ബില്ലവതരിപ്പിച്ചത്. ബില്ലിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയിലേക്ക് വരെ നീണ്ടു. 33 ശതമാനം സംവരണത്തിനുള്ളില്‍ പിന്നാക്ക,ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേകം ക്വാട്ട വേണമെന്നാണ് ബില്ലിനെ എതിര്‍ക്കുന്നവരുടെ ആവശ്യം.
പ്രതിഷേധ മുദ്രാവാക്യങ്ങളുമായി മന്ത്രിയെ തടയാനും ബില്‍ തട്ടിപ്പറിക്കാനുമായി ഓടിയടുത്ത സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് മന്ത്രിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്, ഇടതുപക്ഷ അംഗങ്ങള്‍, അദ്ദേഹത്തിനുചുറ്റും ശക്തമായി നിലയുറപ്പിച്ചു.
ബില്ലവതരിപ്പിക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചതിനുശേഷവും ഏറെനേരം സഭയില്‍ പിടിയും വലിയും നടന്നു.
മുതിര്‍ന്നവരുടെ സഭയെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യസഭയില്‍ അപൂര്‍വ്വമായ രംഗങ്ങളാണ് ചൊവ്വാഴ്‌ച അരങ്ങേറിയത്.
രാജ്‌താക്കറെ ഉത്തരേന്ത്യക്കാര്‍ക്കെതിരെ വീണ്ടും നടത്തിയ പ്രസ്‌താവനയില്‍ പ്രതിഷേധിച്ച് എസ്.പി.അംഗങ്ങള്‍ രാവിലെ തന്നെ സഭാനടപടികള്‍ തടസ്സപ്പെടുത്തി. യു.പി.യില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അഖിലേഷ് ദാസിന്റെ നാടകീയരാജിയും ഉണ്ടായി. ഇതേത്തുടര്‍ന്ന് 12 മണിവരെ സഭ നിര്‍ത്തിവെച്ചു.
12 മണിക്ക് പി.ജെ കുര്യന്റെ അധ്യക്ഷതയില്‍ സഭ വീണ്ടും ചേര്‍ന്നപ്പോള്‍ സമാജ് വാദ് പാര്‍ട്ടി അംഗങ്ങള്‍ കൂട്ടത്തോടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യംവിളി തുടങ്ങി. 108-ാം ഭരണഘടനാഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ മന്ത്രി ഭരദ്വാജിന്റെ പേര് സഭാധ്യക്ഷന്‍ വിളിച്ചതും നടുത്തളത്തിലുണ്ടായിരുന്ന എസ്.പി.അംഗങ്ങള്‍ മന്ത്രിക്കു നേരെ പാഞ്ഞടുത്തു. അപ്പോഴേക്കും തന്ത്രപരമായ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിരുന്ന ബില്ലനുകൂലികളായ വനിതകളും മറ്റ് നേതാക്കളും അവരെ തടയാന്‍ ഓടിയെത്തി.
എസ്.പി അംഗങ്ങളെ നേരിടാന്‍ സിപിഎം. നേതാവ് വൃന്ദാ കാരാട്ട്, കോണ്‍ഗ്രസ് നേതാക്കളായ ജയന്തി നടരാജന്‍, പ്രഭാ പാട്ടീല്‍ തുടങ്ങിയവരും സീതാറാം യെച്ചൂരിയും രംഗത്തിറങ്ങി. ഇതിനിടയില്‍ പിന്നില്‍ നിന്നിരുന്ന ഒരു എസ്.പി.നേതാവ് സഭയുടെ കാര്യപരിപാടിരേഖ കീറി നടുത്തളത്തിലെറിഞ്ഞു.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications