ഗര്‍ഭച്ഛിദ്രം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും 10വര്‍ഷം തടവ്
മോഗ: പഞ്ചാബില്‍ നിര്‍ബ്ബന്ധിത ഗര്‍ഭച്ഛിദ്രം നടത്തിയ കേസില്‍ പ്രാദേശിക കോടതി മൂന്നുപേരെ പത്തുവര്‍ഷത്തെ കഠിനതടവ് വിധിച്ചു.
തന്റെ അനുമതിയില്ലാതെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചേര്‍ന്ന് നിര്‍ബ്ബന്ധിത ഗര്‍ഭച്ഛിദ്രം നടത്തിയെന്നുകാണിച്ച് മുസ്‌കാന്‍ എന്ന സ്‌ത്രീ നല്‍കിയ ഹര്‍ജിയിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി ബി.എസ് സന്ധുവിന്റെ വിധി.
മുസ്‌കാന്റെ ഭര്‍ത്താവ് ബുരീന്ദര്‍ കുമാര്‍, ഭര്‍തൃസഹോദരന്‍ സത്‌പാല്‍, ഭര്‍തൃമാതാവ് ഷിംല റാണി, എന്നിവരെയാണ് തടവിന് ശിക്ഷിച്ചിരിക്കുന്നത്. ഇവര്‍ 10,000 രൂപവീതം പിഴയും ഒടുക്കണം.
2003 ഫെബ്രുവരി 12നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഗര്‍ഭിണിയായ മുസ്‌കാനെ ഭര്‍തൃവീട്ടുകാര്‍ ചേര്‍ന്ന് നിര്‍ബ്ബന്ധിച്ച് ലിംഗനിര്‍ണയ പരിശോധനയ്‌ക്ക് വിധേയയാക്കി. പരിശോധനയില്‍ കുഞ്ഞ് പെണ്ണാണെന്ന് വ്യക്തമായപ്പോള്‍ വീട്ടുകാര്‍ നിര്‍ബ്ബന്ധിച്ച് നഴ്‌സിന്റെയടുത്ത് കൊണ്ടുപോയി ഗര്‍ഭച്ഛിദ്രം നടത്തിക്കുകകയായിരുന്നു.
എന്നാല്‍ പിന്നീട് മുസ്‌കാന്റെ ഗര്‍ഭത്തിലുണ്ടായിരുന്നത് ആണ്‍കുഞ്ഞായിരുന്നുവെന്നും ലിംഗനിര്‍ണ്ണയ പരിശോധന നടത്തിയ ഡോക്ടര്‍ക്ക്‌് തെറ്റുപറ്റിയതാണെന്നും വ്യക്തമായിരുന്നു.
തുടര്‍ന്നാണ് മുസ്‌കാന്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകര്‍ക്കും ലിംഗനിര്‍ണ്ണയം നടത്തിയ ഡോക്ടര്‍ക്കും ഗര്‍ഭച്ഛിദ്രം നടത്തിയ നഴ്‌സിനുമെതിരെ പരാതി നല്‍കിയത്.
എന്നാല്‍ ഡോക്ടര്‍ക്കും നഴ്‌സിനും സംഭവത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കോടതി ഇവരെ രണ്ടുപേരെയും വെറുതെ വിട്ടു.












Click it and Unblock the Notifications