കാലാവധി തികയ്‌ക്കുമെന്ന് സോമനാഥ് ചാറ്റര്‍ജി
ദില്ലി: കാലാവധി പൂര്‍ത്തിയാക്കുംവരെ പദവിയില്‍ തുടരുമെന്ന് ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. വെള്ളിയാഴ്‌ച പുറത്തിറക്കിയ അഞ്ചുപേജ് വരുന്ന പ്രസ്‌താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിപിഎം ആവശ്യപ്പെട്ടിട്ടും സ്‌പീക്കര്‍ സ്ഥാനം രാജിവയ്‌ക്കാതിരുന്നത് ഭരണഘടനയുടെയും പരമോന്നത നിയമനിര്‍മ്മാണ സഭയുടെയും ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ്. പാര്‍ട്ടി വിരുദ്ധനെന്ന് മുദ്രകുത്തപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുതന്നെയാണ് തത്ത്വാധിഷ്‌ഠിതമായ ഈ നിലപാടെടുത്തത്. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ശിഷ്ടകാലം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കും-അദ്ദേഹം പ്രസ്‌താവനയില്‍ പറഞ്ഞു.
2004ല്‍ സ്‌പീക്കറായി ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടതിന്റെ പഞ്ചാത്തലവും ലോക്‌സഭാ സ്‌പീക്കറും നിയമസഭാ സ്‌പീക്കര്‍മാരും ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പ്രതിനിധിയല്ലെന്ന പൊതുതത്വവും അദ്ദേഹം പ്രസ്‌താവനയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ താല്‍കാലികമായി പാര്‍ട്ടിയില്‍ നിന്നും രാജിവയ്‌ക്കുന്ന കീഴ് വഴക്കം വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
സ്‌പീക്കറായതിനാല്‍ താന്‍ പാര്‍ട്ടിയുടെ പ്രതിനിധിയല്ലെന്നും സ്‌പീക്കറുടെ ചുമതല എപ്രകാരം നിര്‍വ്വഹിക്കണെന്ന് നിര്‍ദ്ദേശം നല്‍കാന്‍ സാധിക്കില്ലെന്നും പാര്‍ട്ടി മനസ്സിലാക്കണമായിരുന്നു. ചര്‍ച്ചചെയ്യാതെയും അറിയിക്കാതെയും എന്റെ പേര് രാഷ്ട്രപതിക്ക് നല്‍കിയ സന്ദേശത്തില്‍ സിപിഎം ഉള്‍പ്പെടുത്തിയത് മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍ ആശ്ചര്യപ്പെട്ടു. ജൂലായ് ഒമ്പതിനായിരുന്നു അത്.
ജൂലൈ ആറിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്നെ കണ്ടപ്പോള്‍ സ്‌പീക്കറുമായ ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്‌തിട്ടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ജൂലൈ ഒമ്പതിന് രാവിലെ അദ്ദേഹം ഫോണ്‍ ചെയ്‌തു. സ്‌പീക്കറായി തുടരുന്നത് ശരിയല്ലെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായമെന്നും പക്ഷേ തീരുമാനം എനിക്ക് സ്വയം എടുക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ജൂലൈ 20ന് ഒരു പൊളിറ്റ് ബ്യൂറോ അംഗം ഞാന്‍ രാജിവയ്‌ക്കണമെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും വിശ്വാസ പ്രമേയത്തിന് എതിരായി വോട്ട് ചെയ്യണമെന്നും വാക്കാല്‍ അറിയിച്ചു. സാധ്യമല്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ രാജിവച്ചശേഷം വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചു- സോമനാഥ് പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കിയ തീരുമാനത്തെ പരോക്ഷമായി വിമര്‍ശിച്ച ചാറ്റര്‍ജി രാജി ആവശ്യപ്പെടാന്‍ പാര്‍ട്ടിയ്‌ക്ക് അധികാരമില്ലായിരുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. പദവിയില്‍ തുടരുന്നതിനുള്ള ന്യായീകരണങ്ങല്‍ ഒന്നൊന്നായി പ്രസ്‌താവനയില്‍ നിരത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications