വി.എസിന്റെ നിലപാടുകള്‍ വികസനത്തിന് തടസമായെന്ന് വിമര്‍ശനം
തിരുവനന്തപുരം: വികസനപ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രി സ്വീകരിക്കുന്ന പലനിലപാടുകളും വ്യവസായ നിക്ഷേപകരെ അകറ്റുകയും സംസ്ഥാനത്തിന്റെ വ്യവസായ വികനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നായിരുന്നു വിമര്‍ശനത്തിന്റെ ചുരുക്കം.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളുടെ പേരില്‍ മന്ത്രി എംഎ ബേബിയ്‌ക്കെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാറിന്റെ അടുത്ത രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച പ്രവര്‍ത്തന നയരേഖയിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതുവെയും മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കെതിരെ പ്രത്യേകിച്ചും വിമര്‍ശനം ഉയര്‍ന്നത്.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനാണ് വി.എസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഐടി മേഖലയില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധാത്മക നിലപാടാണ് കൈക്കൊണ്ടിരിക്കുന്നതെന്നും തിരുവനന്തപുരത്തിന്റെ വികസനം തടസ്സപ്പെട്ടിരിക്കുകയാണെന്നുമായിരുന്നു കടകംപള്ളിയുടെ വിമര്‍ശനം.
പ്ലസ് ടു സീറ്റുകള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ഉത്തരമലബാറിനോട് നീതി പുലര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിയുന്നില്ലെന്നായിരുന്നു പി ജയരാജന്റെ ആരോപണം. ടിപി രാമകൃഷ്‌ണന്‍, ബേബി ജോണ്‍ തുടങ്ങിയവരും സര്‍ക്കാറിനെതിരെ ക്രിയാത്മക വിമര്‍ശനം നടത്തി.
പാര്‍ട്ടിയും മന്ത്രിമാരും തമ്മിലും മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലും ഏകോപനത്തിന്റെ അഭാവമുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് തോമസ് ഐസക് അവതരിപ്പിച്ച രേഖയില്‍ വികസനകാര്യത്തില്‍ വിഎസിന്റെ നിലപാടുകളെ പരോക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. പ്രത്യേക സാമ്പത്തിക മേഖല ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരളത്തിന് മാത്രമായി പ്രത്യേക നിയന്ത്രണം കൊണ്ടുവരണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ രേഖ നിരാകരിക്കുന്നു.
വിഎസ് നേതൃത്വം കൊടുക്കുന്ന പാരമ്പര്യ വാദ സമീപനത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതാണ് ഐസക് കൊണ്ടുവന്ന രേഖ. തീവ്ര ഇടതുപക്ഷ നിലപാടുകളിലേയ്‌ക്ക് പോകരുതെന്നും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌ത് അംഗീകരിച്ച റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
കാല്‍പനിക സമീപനങ്ങളും സൈദ്ധാന്തിക പിടിവാശിയും ഉപേക്ഷിച്ച് പ്രായോഗിക മാര്‍ഗത്തില്‍ സര്‍ക്കാറിനെ മുന്നോട്ടുനയിക്കാന്‍ പാര്‍ട്ടിയ്‌ക്കും മന്ത്രിസഭയ്‌ക്കും കഴിയണമെന്ന രേഖ നിര്‍ദ്ദേശിക്കുന്നു. ഏതാണ്ട് അറുപത് അംഗങ്ങള്‍ ഇതുവരെ ചര്‍ച്ചയില്‍ പങ്കെടുത്തു. ശനിയാഴ്‌ചയും ചര്‍ച്ച തുടരും.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications