ഒറീസയില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപക അക്രമം
ഭുവനേശ്വര്‍: വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാമി ലക്ഷ്‌മണാനന്ദ സരസ്വതിയും നാല് അനുയായികളും നക്‌സലൈറ്റുകളെന്ന് കരുതപ്പെടുന്നവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒറീസയില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപക അക്രമം.
ലക്ഷ്‌മണാനന്ദയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ ആഹ്വാനം ചെയ്‌ത 12 മണിക്കൂര്‍ ബന്ദില്‍ ഒട്ടേറെ ക്രൈസ്‌തവ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വ്യാപകമായി നശിപ്പിയ്‌ക്കപ്പെട്ടു.
സ്വാമിയുടെ കൊലപാതകത്തിന് പിന്നില്‍ ക്രിസ്‌ത്യാനികളാണെന്നാരോപിച്ചാണ് ക്രൈസ്‌തവ സ്ഥാപനങ്ങള്‍ക്കെതിരെ അക്രമമഴിച്ചു വിട്ടിട്ടുള്ളത്.
ബാര്‍ഗഡ് ജില്ലയില്‍ കന്‍തപാലി ഗ്രാമത്തിലെ പതംപൂരില്‍ ക്രിസ്‌ത്യന്‍ മിഷനറിമാര്‍ നടത്തുന്ന അനാഥാലയത്തിന് തീവെച്ച വിഎച്ച്‌പി പ്രവര്‍ത്തകര്‍ ഇവിടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെയും ചുട്ടു കൊന്നു.
സന്നദ്ധ സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായെത്തിയ ഒറീസയിലെ നുവാപദ സ്വദേശി രജനി മാജി (24)ആണ് കൊല്ലപ്പെട്ടത്. തീവെയ്‌പ്പിനിടെ കൊല്ലപ്പെട്ട മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമങ്ങളില്‍ മലയാളിയായ ഫാദര്‍ തോമസ് ചെല്ലംതറ അടക്കം മൂന്ന് വൈദികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കന്ദമഹല്‍ ജില്ലയിലെ ഫുല്‍ബാനി, ബലഗുഡ, ഗ്രേറ്റര്‍ ഉദയഗിരി എന്നിവിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മധുപൂരിലള്ള കത്തോലിക്കാ പള്ളിയും വൈദിക മന്ദിരവും കന്യാസ്‌ത്രീ മഠവും അക്രമികള്‍ തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. പള്ളിയുടെയും മഠത്തിന്റെയും പതിനഞ്ചോളം വാഹനങ്ങള്‍ ഇവര്‍ അഗ്നിക്കിരയാക്കി.
മഠത്തിലെ അഞ്ച് കന്യാസ്‌ത്രീകളും മൂന്നുറോളം കുട്ടികളും ഇടവക വികാരി ഫാ. ബേസില്‍ കല്ലുവും ഫാ. ജോര്‍ജ് സോറാങ്ങും വനത്തില്‍ അഭയം തേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാവോവാദി വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ റവല്യൂഷണറി ഗ്രൂപ്പ് ഏറ്റെടുത്തെങ്കിലും ഒറീസയിലെ ബിജെപി നേതാക്കള്‍ ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്ന ലക്ഷ്‌മണാനന്ദയുടെ നിലപാടിനോട് വിയോജിപ്പുള്ളവരാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്ന് ബിജെപി നേതാവ് സുരേഷ് പൂജാരി പറഞ്ഞു.












Click it and Unblock the Notifications