സെര്‍ബിയയില്‍ വധുക്കള്‍ക്ക് ക്ഷാമം; സര്‍ക്കാര്‍ ഇറക്കുമതിയ്‌ക്ക്
ബെല്‍ഗ്രേഡ്: വിവാഹം ചെയ്യാന്‍ വധുക്കളെ കിട്ടാനില്ലാത്തതിനാല്‍ ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളെ വിലകൊടുത്തുവാങ്ങുന്ന സമ്പ്രദായത്തെക്കുറിച്ച് നമുക്ക് കേട്ടറിവുണ്ട്. പണംകൊടുത്ത് വധുക്കളെ സ്വന്തമാക്കുന്ന രീതിയെക്കുറിച്ചും നമ്മള്‍ കേട്ടിരിക്കുന്നു.
എന്നാല്‍ ഒരു രാജ്യത്തെ അവിവാഹിതരായ പുരുഷന്മാര്‍ക്കായി അവിടത്തെ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് വധുക്കളെ ഇറക്കുമതി ചെയ്യുന്നുവെന്ന് കേട്ടാലോ. വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നില്ലേ. എന്നാല്‍ ഇത് സത്യമാണ്. സെര്‍ബിയയിലാണ് ഇത്തരത്തില്‍ അവിവാഹിതര്‍ക്കായി വധുക്കളെ ഇറക്കുമതി ചെയ്യാന്‍ പോകുന്നത്.
സമീപ രാജ്യങ്ങളായ ഉക്രെയിന്‍, റഷ്യ, എന്നിവിടങ്ങളില്‍ നിന്നും വിദൂര രാജ്യങ്ങളായ വിയറ്റ്‌നാം, ബര്‍മ, കൊളംബിയ എന്നിവിടങ്ങളില്‍ നിന്നാുമൊക്കെയാണ് സെര്‍ബിയന്‍ സര്‍ക്കാര്‍ പെണ്‍കുട്ടികളെ ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഈ രാജ്യങ്ങളിലൊക്കെ പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ സ്‌ത്രീകളുടെ എണ്ണം കുടുതലാണ്. അതിനാല്‍ പെണ്‍കുട്ടികളെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് സെര്‍ബിയന്‍ അധികൃതര്‍ കരുതുന്നത്.
മാത്രമല്ല ഈ രാജ്യങ്ങളിലെ സ്‌ത്രീകള്‍ ആരോഗ്യകാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. അതിനാല്‍ അവര്‍ക്ക് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കഴിയുമെന്നും ഇവര്‍ കണക്കൂകൂട്ടുന്നു. 250, 000 വധുക്കളെ ഇറക്കുമതി ചെയ്യാനാണ് അധികൃതര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
സ്‌ത്രീജനസംഖ്യ വല്ലാതെ കുറഞ്ഞതോടെയാണ് സെര്‍ബിയയിലെ യുവാക്കള്‍ പ്രതിസന്ധിയിലായത്. വിവാഹങ്ങളൊന്നും നടക്കാത്തിതിനാല്‍ സെര്‍ബിയയിലെ കുടുംബങ്ങളുടെ എണ്ണം ചുരുങ്ങി വരുകയാണ്. മാത്രമല്ല കൃഷിയ്‌ക്കും മറ്റും ആളെക്കിട്ടാനുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് വധുക്കളാകാന്‍ യുവതികളെ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിച്ചത്.
സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് വധുക്ഷാമം പരിഹരിക്കാന്‍ തീരുമാനിച്ചതോടെ ഇവിടത്തെ അവിവാഹിതരായ യുവാക്കള്‍ക്കെല്ലാം പുതിയൊരു പ്രതീക്ഷ ലഭിച്ചിരിക്കുകയാണ്. രണ്ടരലക്ഷത്തോളം യുവാക്കളാണ് സ്‌ത്രീ ക്ഷാമത്താല്‍ സെര്‍ബിയയില്‍ അവിവാഹിതരായി കഴിയുന്നത്.
സര്‍ക്കാറിന്റെ സാമൂഹികക്ഷേമവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് യുവതികളെ ഇറക്കുമതി ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ഇതിനായി ഉക്രൈനുമായി ഔദ്യോഗിക തലത്തില്‍ ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന സ്‌ത്രീകള്‍ക്ക് അല്ലെങ്കില്‍ അവരുടെ കുടുംബങ്ങള്‍ക്ക് നല്‍കേണ്ട തുകയെക്കുറിച്ച് ഇതേവരെ തീരുമാനമായിട്ടില്ല.
ഇതിനിടെ സര്‍ക്കാര്‍ മനുഷ്യക്കച്ചവടം നടത്താനാണ് പദ്ധതിയിടുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കാണിച്ച് പല മനുഷ്യാവകാശ സംഘടനകളും മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍ മനുഷ്യക്കച്ചവടമല്ല. ഓരോ സ്‌ത്രീയെയും ദത്തെടുക്കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്യുന്നതെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം.












Click it and Unblock the Notifications