കോപ്പിയടി ഇല്ലാത്ത കാലം വരുന്നു
അഹമദാബാദ്: പരീക്ഷയെന്നത് പുലിവാലുപിടിച്ച ഒരു ഏര്‍പ്പാടാണെന്നും അതില്‍ നിന്നും രക്ഷപ്പെടണമെന്നും തോന്നാത്ത കുട്ടികളുണ്ടാവില്ല. പാഠപുസ്‌കതങ്ങളുമായിച്ചെന്ന് പരീക്ഷയെഴുതുന്നത് സ്വപ്‌നംകാണുന്നവരും കുറവായിരിക്കില്ല.
കുട്ടികള്‍ സ്വപ്‌നം കാണുന്ന ഇക്കാര്യം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. ഗുജറാത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും ഇന്ത്യയില്‍ ആദ്യമായി ഈ സ്വപ്‌നം സഫലമാവുന്നത്.
കാണാതെ പഠിച്ചുചെന്ന് പരീക്ഷയെഴുതുകയെന്ന വളരെ പഴഞ്ചനായ രീതി മാറ്റുന്നതിനെക്കുറിച്ച് ആദ്യം ചിന്തിച്ചത് ആസ്‌ത്രേലിയക്കാരാണ്. അവര്‍ സിഡ്‌നിയിലെ ഒരു വനിതാകോളെജില്‍ ഇക്കാര്യം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുകയും ചെയ്‌തു. ഈ രീതി പരീക്ഷിച്ചുനോക്കുവാന്‍ ഇന്ത്യക്കാരും ഇപ്പോള്‍ താല്‍പര്യം കാണിച്ചുതുടങ്ങി.
ഗുജറാത്ത് സെക്കണ്ടറി ആന്റ് ഹയര്‍ സെക്കണ്ടറി എജ്യൂക്കേഷന്‍ ബോര്‍ഡ് ആണ് ഇതിനുള്ള അനുമതിക്കായി ആദ്യം സര്‍ക്കാറിനെ സമീപിച്ചത്. പുസ്‌തകങ്ങളുമായി പരീക്ഷാഹാളില്‍ കയറാവുന്ന രീതി നടപ്പാക്കാനാണ് ഗുജറാത്ത സെക്കണ്ടറി എജ്യുക്കേഷന്‍ ബോര്‍ഡ് ശ്രമിക്കുന്നത്.
ഗുജറാത്തിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിയ്‌ക്കുന്ന കുട്ടികള്‍ക്ക് പരീക്ഷാഹാളില്‍ പുസ്‌തകവുമായി എത്തുന്നതിനാണ് ബോര്‍ഡ് അനുമതി തേടിയിരിക്കുന്നത്. ഇതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ 2009 മാര്‍ച്ചുമുതല്‍ പുതിയ രീതി പ്രാബല്യത്തില്‍ വരും.
ഇതോടെ കടലാസിലും കൈവെള്ളയിലും എന്തിന് വസ്‌ത്രത്തില്‍പ്പോലും പാഠഭാഗങ്ങള്‍ പകര്‍ത്തിക്കൊണ്ടുപോകുന്ന ശ്രമകരമായ കോപ്പിയടിക്കല്‍ വിദ്യയ്‌ക്ക് പ്രസക്തിയില്ലാതാകും.
ശാസ്‌ത്രം-ഗണിതശാസ്‌ത്രം-സാമൂഹികശാസ്‌ത്രം, ഗുജറാത്തി-സംസ്‌കൃതം-ഇംഗ്ലീഷ്, സ്‌പോര്‍ട്‌സ്-സംഗീതം-ചിത്രരചന-കമ്പ്യൂട്ടര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കുവേണ്ടിയായിരിക്കും ആ ഈ രീതി നടപ്പിലാവുക.
എജ്യുക്കേഷന്‍ ആന്റ് എക്‌സാമിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശത്തിന് പ്രവര്‍ത്തക സമിതി അംഗീകാരം നല്‍കിയ ശേഷമാണ് സര്‍ക്കാറിന്റെ അനുമതി തേടിയിരിക്കുന്നതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.കെ പഥക് പറഞ്ഞു.












Click it and Unblock the Notifications