ദില്ലി സ്ഫോടനപരമ്പര; മരണം 22
ദില്ലി: രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് ദില്ലിയില്‍ നടന്ന സ്‌ഫോടന പരമ്പരകളില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ശനിയാഴ്‌ച വൈകിട്ട് മൂന്ന് മാര്‍ക്കറ്റുകളിലായി നടന്ന് അഞ്ച് സ്‌ഫോടനങ്ങളില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്.
ഭീകരസംഘടനയായ ഇന്ത്യന്‍ മുജ്ജാഹിദ്ദീന്‍ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. 45 മിനിറ്റുകള്‍ക്കുള്ളിലാണ് അഞ്ച് സ്‌ഫോടനങ്ങളും നടന്നത്.
ദില്ലിയിലെ പ്രശസ്‌തമായ കരോള്‍ബാഗിലെ ഗഫാര്‍ മാര്‍ക്കറ്റില്‍ ശനിയാഴ്‌ച വൈകിട്ട് 6.15നാണ് ആദ്യ സ്‌ഫോടനമുണ്ടായത്.
പിന്നീട് ഗ്രേറ്റര്‍ കൈലാഷ് വണ്ണിലെ എം മാര്‍ക്കറ്റില്‍ രണ്ടിടത്തും കൊണാട്ട് പ്ലേസിലെ പാലിക ബസാറിന് സമീപമുള്ള സെന്‍ട്രല്‍ പാര്‍ക്കിലും ബാരക്കാമ്പ റോഡിലെ ഗോപാല്‍ദാസ് ഭവനരികിലും സ്‌ഫോടനങ്ങള്‍ ഉണ്ടായി.
സ്‌ഫോടനപരമ്പരയുണ്ടായയുടനെ നടത്തിയ പരിശോധനയില്‍ തീവ്രസുരക്ഷാപ്രദേശങ്ങളായ ഇന്ത്യാഗേറ്റില്‍ ഒരു ബോംബും കൊണാട്ട് പ്ലേസില്‍ രണ്ട് ബോംബും പോലീസ് കണ്ടെത്തി നിര്‍വീര്യമാക്കി.
ജനത്തിരക്കേറിയ മാര്‍ക്കറ്റുകള്‍ ലക്ഷ്യമാക്കിയായിരുന്നു ഭീകരര്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്. ശനിയാഴ്‌ചയായിരുന്നതിനാല്‍ മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കുമുണ്ടായിരുന്നു.
സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌ഫോടനത്തിന് തൊട്ട് മുമ്പ് ഇന്ത്യന്‍ മുജ്ജാഹിദ്ദീന്‍ മാധ്യമ സ്ഥാപനങ്ങളിലേക്കയച്ച ഇമെയിലുകളുടെ ഉറവിടം മുംബൈ നഗരത്തിലെ കംറന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സ്‌ഫോടനം നടന്നയുടന്‍ ദില്ലിയിലെ പ്രധാന വിപണികളെല്ലാം പോലീസ് അടപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍, ദില്ലി മുഖ്യമന്ത്രി ഷീലാ ദീഷിത് എന്നിവര്‍ സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
രാത്രി വൈകി ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ അടിയന്തിര യോഗം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു.
സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ ധനസഹായം നല്‌കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപ ദില്ലി സര്‍ക്കാരും മൂന്ന് ലക്ഷം കേന്ദ്ര സര്‍ക്കാരുമാണ് നല്‌കുക. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications