ശബരിയുടെ ലോക്കറില്‍ മൂന്നരലക്ഷത്തിന്റെ രത്‌നമോതിരം
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് നടത്തി പിടിയിലായ ടോട്ടല് ഫോര് യു ഉടമ ശബരിനാഥിന്റെ ബാങ്ക് ലോക്കറില് നിന്നും മൂന്നര ലക്ഷം രൂപ വിലയുള്ള രത്നമോതിരവും 16 പവന്റെ ആഭരണങ്ങളും ക്രൈംബ്രാഞ്ച് കണ്ടുകെട്ടി.
വഴുതക്കാട് ധനലക്ഷ്മി ബാങ്കിലെ ലോക്കറില് നിന്നാണ് ഇവ കണ്ടുകെട്ടിയത്. ശബരിയുടെ സാന്നിധ്യത്തില് ചൊവ്വാഴ്ച രാവിലെ പത്തുമണിമുതല് ഉച്ചതിരിഞ്ഞ് രണ്ടരവരെ ക്രൈംബ്രാഞ്ച് ഇവിടെ പരിശോധന നടത്തി.
ശബരിയുമായി ബന്ധമുള്ള ചന്ദ്രമതി, ഹേമലത എന്നിവരുള്പ്പെടെ മറ്റു പ്രതികളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാനും ക്രൈംബ്രാഞ്ച് നിര്ദ്ദേശം നല്കിയിട്ടുണ്ട്. കോടതിയില് ഹാജരാക്കിയ ശബരിയുടെ റിമാന്റ് കാലാവധി 30വരെ നീട്ടിയിട്ടുണ്ട്. ഇയാളുടെ അച്ഛന് രാജനെ ക്രൈംബ്രാഞ്ച് ബുധനാഴ്ച കസ്റ്റഡിയില് വാങ്ങിയേക്കുമെന്ന് സൂചനയുണ്ട്.
ഇതിനിടെ ശബരിയുടെ സ്ഥാപനത്തില് നിക്ഷേപം നടത്തിയവരെക്കുറിച്ച് ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിക്ഷേപകരുടെ പട്ടികയില് 40 ലക്ഷത്തിന് മുകളില് തുക നല്കിയവരുടെ വിവരങ്ങള് കൈമാറണമെന്നാവശ്യപ്പെട്ട് ആദായനികുതി ഡയറക്ടര് ക്രൈംബ്രാഞ്ചിന് കത്ത് നല്കി.
ഹേമതലയുടെ ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ട് വഴി 1.46 കോടിരൂപയുടെ ഇടപാടുകള് നടന്നതിന്റെ രേഖകകള് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ധനകാര്യ സ്ഥാപനത്തില് ജോലിക്കാരിയായിരുന്ന ഹേമലത മറ്റൊരു ധനകാര്യ സ്ഥാപനത്തിന് വേണ്ടി നിക്ഷേപകരെ ആകര്ഷിച്ചിരുന്നത് മകളുടെ പേരിലാണെന്ന് ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചിട്ടുണ്ട്. കമ്മീഷന് തട്ടിയെടുക്കാനുള്ള എളുപ്പവഴിയെന്ന നിലയിലാണ് മകളെ ഏജന്റായി ചേര്ത്തിരിക്കുന്നത്.
യഥാര്ത്ഥ നിക്ഷേപകരെ കണ്ടെത്തി ഇവരുടെ പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കുന്ന നടപടികള്ക്ക് ബുധനാഴ്ച തുടക്കമാവും. ഹവാലാ പണവും കള്ളപ്പണവും ഉള്പ്പെട്ടിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.












Click it and Unblock the Notifications