ക്ഷേത്രത്തില്‍ കയറിയ ദളിതനെ കൊന്നു
ബീഹാര് : പ്രസാദം വാങ്ങാന് ക്ഷേത്രത്തില് കയറിയ ദളിതനെ സവര്ണര് വെടിവെച്ചു കൊന്നു. ബീഹാറിലെ നളന്ദ ജില്ലയില് ജിയാര് ഗ്രാമത്തിലെ ദുര്ഗാ ക്ഷേത്രത്തില് കയറിയ കരു പസ്വാനെയാണ് ജാതി ഭ്രാന്തന്മാര് വെടിവെച്ചു കൊന്നത്.
മറ്റു രണ്ടു പേര്ക്ക് പരിക്കേറ്റു. പട്ടികവര്ഗ വിഭാഗക്കാരനാണ് കരു പസ്വാന്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
പ്രസാദം വാങ്ങാന് ദളിത് വിഭാഗക്കാര് ക്ഷേത്രത്തില് പ്രവേശിച്ചതിനെ സവര്ണര് ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെ രത്തന് സിംഗ് എന്നയാളാണ് ദളിതര്ക്കെതിരെ വെടിയുതിര്ത്തത്. പരിക്കേറ്റ കരു പസ്വാന് പട്ന മെഡിക്കല് കോളെജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്ന വഴി മരണമടഞ്ഞു.
ബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മനാടാണ് നളന്ദ. ബുദ്ധനും മഹാവീരനും സാമൂഹ്യസമത്വത്തിന്റെ ആശയങ്ങള് പ്രചരിപ്പിച്ച പാരമ്പര്യമുളള പ്രദേശത്താണ് ഹീനമായ ജാതി വിവേചനം നിലനില്ക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു.
രോഹ്താസ് ജില്ലയിലെ ഒരു കാളി ക്ഷേത്രത്തില് ദളിതര് പ്രവേശിക്കരുതെന്ന് സവര്ണര് വിലക്കിയ സംഭവം നടന്നത് ഇക്കഴിഞ്ഞ ഒക്ടോബര് ഏഴിനാണ്. തെരുവില് ചെണ്ട കൊട്ടിയാണ് ദളിതരെ ഈ നിരോധനം അറിയിച്ചത്. ക്ഷേത്രത്തിന്റെ അതിരിനു വെളിയില് നിന്ന് ആരാധിക്കാനുളള അവകാശം അവര്ക്ക് അനുവദിച്ചിട്ടുണ്ട്!
അയിത്തവും ജാതി വിവേചനവും നടമാടുന്ന ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില് ദളിതര് നേരിടുന്ന അതിക്രമങ്ങള് മുമ്പെന്നത്തെക്കാള് ക്രൂരവും ഗുരുതരവുമാവുകയാണ്.












Click it and Unblock the Notifications