വിഎസിനെതിരെ ഔദ്യോഗികപക്ഷം പിബിയിലേയ്‌ക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടി തീരുമാനങ്ങളെയും നിലപാടുകളെയും ധിക്കരിച്ച് മുന്നോട്ടുനീങ്ങുന്നുവെന്ന് സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.
ഇക്കാര്യം പൊളിറ്റ് ബ്യൂറോയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ശനിയാഴ്‌ച സംസ്ഥാന സമിതിയ്‌ക്കിടെ ചേര്‍ന്ന അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്. വി.എസ് സംസ്ഥാന സമിതിയിയോഗത്തിലും സെക്രട്ടേറിയറ്റിലും പങ്കെടുത്തിരുന്നില്ല.
സംസ്ഥാന സമിതിയില്‍ വി.എസിന്റെ എല്ലാ നിലപാടുകളെയും തള്ളിക്കളഞ്ഞുകൊണ്ടാണ് വിമര്‍ശനം ഉയര്‍ന്നത്. സ്വന്തം ഗ്രൂപ്പുകാര്‍ തന്നെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതിനും ശനിയാഴ്‌ച ചേര്‍ന്ന സംസ്ഥാന സമിതി സാക്ഷ്യം വഹിച്ചു. വിഎസിന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോന്നും എടുത്തുപറഞ്ഞുകൊണ്ടാണ് പിണറായി പക്ഷത്തിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ ആക്രമണം നടത്തിയത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അദ്ദേഹത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. വി.എസ് ഉപജാപക സംഘങ്ങളുടെ പിടിയിലാണ് എന്നായിരുന്നു പ്രധാന ആരോപണം. മൂന്നാര്‍ കയ്യേറ്റം മുതല്‍ മുംബൈ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യുവരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ വീടു സന്ദര്‍ശനം വരെയുള്ള കാര്യങ്ങളില്‍ ഉപജാപക സംഘത്തിന്റെ ഉപദേശമനുസരിച്ചാണ് വി.എസ് പ്രവര്‍ത്തിച്ചതെന്നും ആരോപണമുണ്ട്.
സന്ദീപിന്റെ വീടു സന്ദര്‍ശന വിവാദത്തില്‍ പാര്‍ട്ടി ഉപദേശം വി.എസ് തള്ളിക്കളയുകയായിരുന്നുവെന്ന് ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എസ് രാജേന്ദ്രനും ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍ ബാലഗോപാലും വിഎസിനെതിരെ തിരിഞ്ഞു.
സ്വന്തം ഓഫീസിനെ വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രി തയാറാവുന്നില്ല. സന്ദീപിന്റെ വീടുസന്ദര്‍ശനം വിവാദമായതിനെത്തുടര്‍ന്ന് എഴുതിത്തയ്യാറാക്കി നല്‍കിയ ഖേദപ്രസ്‌താവന വായിക്കാന്‍ വി.എസ് തയാറായില്ല. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് ഉപജാപക സംഘം പ്രവര്‍ത്തിക്കുന്നു- എന്നിങ്ങനെയായിരുന്നു രാജേന്ദ്രന്റെ ആരോപണങ്ങള്‍.
മൂന്നാര്‍ വിഷയത്തില്‍ വി.എസിന്റെ നിലപാടുകളെ തള്ളുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ട് വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സംസ്ഥാന സമിതിയ്‌ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഭേദഗതിയില്ലാതെ സംസ്ഥാന സമിതി അംഗീകരിച്ചു.
കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളും ലക്ഷ്യം പലപ്പോഴും മാധ്യമശ്രദ്ധ നേടുകയായിരുന്നു. വേണ്ടത്ര ആലോചനകളില്ലാതെയാണ് ദൗത്യത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. പാര്‍ട്ടി നേതാക്കളില്‍പലരെയും കയ്യേറ്റക്കാരായി ചിത്രീകരിക്കാന്‍ ശ്രമം നടത്തി- എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍.
മൂന്നാര്‍ ദൗത്യത്തിന് ചുക്കാന്‍ പിടിച്ച സുരേഷ് കുമാനറിനെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് വരെ സമിതിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്