ഗാസയില്‍ ആക്രമണം തുടരുന്നു: മരണം 300 കവിഞ്ഞു
ജറുസലേം: ഗാസയില്‍ ഇസ്രായേല്‍ വ്യോമസേന നടത്തുന്ന ആക്രമണം തുടരുന്നു. രണ്ട് ദിവസമായി തുടരുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാലസ്‌തീനികളുടെ എണ്ണം 300 ആയി. നൂറു കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ നടത്തുന്ന ആക്രമണം കൂടുതല്‍ രൂക്ഷമാക്കുമെന്നും വേണ്ടിവന്നാല്‍ കരയുദ്ധം തുടങ്ങുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‌കി. സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിയ്‌ക്കാന്‍ യുഎന്‍ രക്ഷാസമിതി ഇസ്രായേലിനോടും ഹാമാസിനോടും ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ നടപടികളെ ഒട്ടേറെ അറബ് രാജ്യങ്ങള്‍ വിമര്‍ശിച്ചു. ഗാസാ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് ബുധനാഴ്‌ച യോഗം ചേരുന്നുണ്ട്.
ഓപ്പറേഷന്‍ കാസ്റ്റ് ലീഡ് എന്ന് പേരിട്ടിരിയ്‌ക്കുന്ന സൈനിക നടപടി ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ് തുടങ്ങിയത്. ഹാമാസിന്റെ നൂറോളം കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ സംഘടനയുടെ മൂന്ന് ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഹമാസ് സേനാ തലവന്‍, തൗഫിക് ജബ്ബാര്‍, ഉപനേതാവ് അല്‍-ജാബ്രി, ഗാസാ മധ്യജില്ലാ ഗവര്‍ണര്‍ അബു അഹമ്മദ് അഷുര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. റോക്കറ്റാക്രമണത്തിലൂടെ ഹമാസ് പ്രത്യാക്രമണം നടത്താന്‍ ശ്രമിയ്‌ക്കുന്നുണ്ട്.
ഇസ്രായേലിന്റെ തെക്കന്‍ മേഖലകളിലെ ജനജീവിതം കൂടുതല്‍ സുരക്ഷിതമാക്കാനാണ് ഹമാസിനെ ആക്രമിയ്‌ക്കുന്നതെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ട് ശനിയാഴ്‌ച അവകാശപ്പെട്ടത്. ആക്രമണം തുടര്‍ന്നാല്‍ ചാവേര്‍ ആക്രമണം പുനരാരംഭിച്ച് തങ്ങള്‍ തിരിച്ചടിയ്‌ക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‌കിയി.
ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഗാസ ആക്രമണത്തെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അപലപിച്ചു. അതേ സമയം ഇസ്രായേലിനെ പ്രകോപിപ്പിച്ചതിന് ബുഷ് ഭരണകൂടം ഹമാസിനെ രൂക്ഷമായി വിമര്‍ശിച്ചു.