അഭയ വധശ്രമത്തിനിടെ മുങ്ങിമരിച്ചതാണെന്ന് ഡോക്ടര്‍
കൊച്ചി: സിസ്‌റ്റര്‍ അഭയയുടേത് കൊലപാതകശ്രമത്തിനിടിയിലുണ്ടായ മുങ്ങിമരണമാണെന്ന് പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സി രാധാകൃഷ്‌ണന്‍ മജിസ്‌ട്രേട്ട് മുമ്പാകെ മൊഴിനല്‍കി.
കോട്ടയം മെഡിക്കല്‍ കോളെജിലെ ഫൊറന്‍സിക് സര്‍ജന്‍ ആയിരുന്ന ഡോക്ടര്‍ രാധാകൃഷ്‌ണന്‍ ക്രിമിനല്‍ നടപടിക്രമം 164ാം വകുപ്പ് പ്രകാരമാണ് കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ എത്തി മൊഴി നല്‍കിയത്.
തലയ്‌ക്ക് അടിയേറ്റ് വീണതാണ് അഭയ. തലയിലും കഴുത്തിലുമുള്ള മുറിവുകള്‍ അത് തെളിയിക്കുന്നു. അടിയേറ്റ് വീണശേഷമാണ് കിണറ്റിലേക്ക് വലിച്ചെറിയപ്പെട്ടത്. ആത്മഹത്യയാണെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല.
പയസ് ടെന്‍ത് കോണ്‍വെന്റിന്റെ കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. സ്ഥലത്തേയ്‌ക്ക് പോലീസ് എന്നെ അന്ന് കൊണ്ടുപോയില്ല. ഇപ്പോള്‍ അന്വേഷണം നടത്തുന്ന സിബിഐ ഡിവൈഎസ്‌പി നന്ദകുമാര്‍ നായരുടെ നിര്‍ദേശപ്രകാരമാണ് ഈയിടെ ഞാന്‍ സ്ഥലം സന്ദര്‍ശിച്ചത്- മൊഴിയില്‍ പറയുന്നു.
രാധാകൃഷ്‌ണന്റെ മൊഴി ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘവും രേഖപ്പെടുത്തിയിട്ടുണ്ട്. അഭയയുടെ തലയിലും കഴുത്തിലുമുണ്ടായിരുന്ന ആറ് മുറിവുകളെക്കുറിച്ച് അദ്ദേഹം വിശദമായി മൊഴി നല്‍കിയിട്ടുണ്ട്.
കേസ് നേരത്തെ അന്വേഷിച്ച സിബിഐ സംഘം മൂന്ന് വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ മൊഴികൂടി രേഖപ്പെടുത്തിയിരുന്നു. കൊലപാതകമാണെന്ന് സംശയമില്ലാതെ പറയാമെന്ന് മുറിവുകള്‍ വിലയിരുത്തി മൂന്നുപേരും അന്ന് പറഞ്ഞിരുന്നു. ഈ ഡോക്ടര്‍മാരില്‍നിന്ന് ഇപ്പോഴത്തെ സിബിഐ സംഘവും മൊഴി എടുക്കുന്നുണ്ട്.
കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡീന്‍ ആയ രാധാകൃഷ്‌ണന്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു രണ്ടരയോടെയാണു ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് പി.എന്‍. സീത മുമ്പാകെ മൊഴിനല്‍കിയത്.
ഡോ. രാധാകൃഷ്‌ണന്‍ കോടതിയില്‍ നല്‍കിയ മൊഴി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയ്‌ക്കിടെ ജസ്‌റ്റിസ് കെ. ഹേമ നടത്തിയ പരാമര്‍ശങ്ങള്‍ക്കു കടകവിരുദ്ധമാണ്. അഭയയുടേത് ആത്മഹത്യയാണെന്നു ഡോ. രാധാകൃഷ്‌ണന്റെ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നാണു പ്രതികള്‍ക്കു ജാമ്യം നല്‍കിയ വിധിന്യായത്തില്‍ ജസ്‌റ്റിസ് ഹേമ പറഞ്ഞത്.
അടച്ചിട്ട കോടതി മുറിയിലായിരുന്നു മജിസ്‌ട്രേറ്റ് ഡോക്‌ടറുടെ മൊഴിയെടുത്തത്. എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശാനുസരണമായിരുന്നു ഇദ്ദേഹത്തില്‍നിന്ന് മൊഴിയെടുത്തത്. മുക്കാല്‍ മണിക്കൂറോളം സമയമെടുത്താണ് മൊഴി നല്‍കിയത്. നേരത്തെ ഇദ്ദേഹത്തെ ചോദ്യം ചെയ്‌തില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി സിബിഐയെ വിമര്‍ശിച്ചിരുന്നു.