ഗാസയില്‍ വെടിനിര്‍ത്തലിന് സാധ്യത
ജറുസലേം: സമാധാന ചര്‍ച്ചകള്‍ ലക്ഷ്യത്തിലെത്തുമെന്ന പ്രതീക്ഷകള്‍ ഉയര്‍ത്തിക്കൊണ്ട് ഗാസ സിറ്റിയില്‍ നിന്നും ഇസ്രായേല്‍ സേന പിന്‍മാറി. ശനിയാഴ്‌ച തന്നെ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ ഹമാസ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഇസ്രായേല്‍ അംഗീകരിയ്‌ക്കുമോയെന്ന കാര്യം വ്യക്തമായിട്ടില്ല. ഒരു വര്‍ഷത്തെ വെടിനിര്‍ത്തലിന് ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചതോടെ 21 ദിവസം നീണ്ട പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയ്‌ക്ക് വിരാമമാകുമെന്നാണ് സൂചന.
അഞ്ച് ഘട്ടങ്ങളായി വെടിനിര്‍ത്തല്‍ അവസാനിപ്പിയ്‌ക്കാമെന്നാണ് ഹമാസ് സമ്മതിച്ചിരിയ്‌ക്കുന്നത്. ഇസ്രായേല്‍ സേന ഒരാഴ്‌ചയ്‌ക്കുള്ളില്‍ പിന്‍മാറണമെന്നും എല്ലാ അതിര്‍ത്തികളും തുറക്കണമെന്നുമാണ് ഹമാസ് ഉന്നയിച്ചിരിയ്‌ക്കുന്ന ഉപാധികള്‍.
മൂന്നാഴ്‌ചയായി തുടരുന്ന ഇസ്രായേലിന്റെ സംഹാര താണ്ഡവത്തില്‍ മരണ സംഖ്യ 1140 കവിഞ്ഞിട്ടുണ്ട്. 5100 പേര്‍ക്ക് പരിക്കേറ്റു. യുദ്ധത്തില്‍ 140 കോടി ഡോളറിന്റെ നാശനഷ്ടമാണ് പാലസ്‌തീന്‍ സ്റ്റാറ്റിക്‌സ് ബ്യൂറോ കണക്കാക്കിയിട്ടുള്ളത്. ഡിസംബര്‍ 27ന് തുടങ്ങിയ ആക്രണത്തില്‍ ഇതുവരെ 13 ഇസ്രായിലേകളാണ് കൊല്ലപ്പെട്ടിരിയ്‌ക്കുന്നത്.
ഗാസയിലേക്ക് ആയുധങ്ങള്‍ കൊണ്ടുവരുന്ന തുരങ്കള്‍ക്ക് നേരെ വെള്ളിയാഴ്‌ച 25 തവണ വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ പറഞ്ഞു.
യുദ്ധ ഭൂമിയില്‍ നിന്ന് 45,000 പാലസ്‌തീന്‍കാര്‍ പലായനം ചെയ്‌തു. അതിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊലപ്പെട്ട ഹമാസ് ആഭ്യന്തര മന്ത്രി സയീദ് സെയാമിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഗാസയില്‍ സംസ്‌ക്കരിച്ചു. ഇസ്രായേല്‍ സേന നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.