ഒബാമയുഗം പിറന്നു
കറുത്തവര്‍ഗക്കാരെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ച എബ്രഹാം ലിങ്കന്റെ സ്‌പര്‍ശമേറ്റ അതേ വിശുദ്ധബൈബിള്‍ സാക്ഷിയാക്കിയാക്കിയാണ് ഒബാമയും അധികാരത്തിലേറിയത്.
അടിമകളുടെ മക്കളും അവരുടെ ഉടമകളുടെ മക്കളും സാഹോദര്യത്തോടെ മുന്നേറുന്ന രാജ്യത്തെക്കുറിച്ച് നാലരപ്പതിറ്റാണ്ടുമുമ്പ് മാര്‍ട്ടിന്‍ ലൂഥര്‍കിങ് കണ്ട സ്വപ്‌നമാണ് ഒബാമയുടെ സ്ഥാനലബ്ധിയിലൂടെ സഫലമായത്. അതുകൊണ്ടുതന്നെ ഇത് അമേരിക്കയുടെ ചരിത്രത്തില്‍ ഒബാമയുഗം എന്ന് എഴുതപ്പെടും.
വാഷിങ്‌ടണ്‍ സമയം രാവിലെ 11.30ന് ഇന്ത്യന്‍ സമയം(ചൊവ്വാഴ്‌ച രാത്രി 10.30ന്)ആണ് ഒബാമ ഭരണസിരാകേന്ദ്രമായ കാപിറ്റോള്‍ ഹില്ലില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്‌തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് ഒബാമയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ചരിത്രത്തിലിടം നേടിയ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇരുപത് ലക്ഷത്തിലേറെപേര്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്കായി കാപിറ്റോള്‍ ഹില്ലില്‍ കനത്ത സുരക്ഷാ സംവിധനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുശേഷം സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ വിടവാങ്ങല്‍ ചടങ്ങില്‍ ഒബാമ പങ്കെടുത്തു.
ജോസഫ് ബൈഡണ്‍ സത്യപ്രതിജ്ഞ ചെയ്‌തതിന് ശേഷമാണ് ഒബാമയുടെ സത്യപ്രതിജ്ഞ നടന്നത്. ഒബാമയുടെ ഭാര്യയും അമേരിക്കയുടെ പുതിയ പ്രഥമ വനിതയുമായ മിഷേല്‍ ഒബാമയാണ് എബ്രഹാം ലിങ്കണ്‍റെ ബൈബിള്‍ ചടങ്ങുനടന്ന സ്‌റ്റേജിലേയ്‌ക്ക് കൊണ്ടുവന്നത്. മക്കളായ മാലിയയും സാഷയും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ഡോക്ടര്‍ ഡിക് വാറന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ സത്യപ്രതിജ്ഞാ ചടങ്ങിന് ആര്‍തെ ഫ്രാങ്ക്‌ളിന്‍, ഇത്‌ഷാക് പേള്‍മാന്‍, യോ യോ മാ എന്നിവരുടെ സംഗീത വിരുന്ന് കൊഴുപ്പേകി.
ഭീകരതയെ ഉന്മൂലനം ചെയ്യുമെന്നും യുഎസ് സേനയെ പിന്‍വലിച്ചുകൊണ്ട് ഇറാഖ് ഇറാഖികള്‍ക്ക് വിട്ടുകൊടുക്കുമെന്ന് അഫ്‌ഗാനിസ്ഥാനില്‍ സമാധാനം നിലനിര്‍ത്തുമെന്നും സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് ഒബാമ പ്രഖ്യാപിച്ചു.
അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ അടിമുടി പരിഷ്‌കാരങ്ങള്‍ നടപ്പാക്കും, വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതും തുടങ്ങിയ വാഗ്‌ദാനങ്ങള്‍ നല്‍കിയ ഒബാമ സമ്പന്നരുടെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിച്ചുകൊണ്ട് രാജ്യത്തിന് സമൃദ്ധിനേടാന്‍ കഴിയില്ലെന്നും ഓര്‍മ്മപ്പെടുത്തി.