ലാവലിന്‍ ചൊവ്വാഴ്‌ച ഹൈക്കോടതി പരിഗണിയ്‌ക്കും
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായിരുന്ന പിണറായി വിജയന്‍ ഒമ്പതാം പ്രതിയായ ലാവ്‌ലിന്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് ചൊവ്വാഴ്‌ച ഹൈക്കോടതി പരിഗണിയ്‌ക്കും. കേസന്വേഷണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
മുന്‍മന്ത്രിയെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി വൈകുന്ന കാര്യം സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്. അതിനിടെ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്ന് പ്രഖ്യാപിയ്‌ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിരിയ്‌ക്കുന്ന ഹര്‍ജിയും പരിഗണനയ്‌ക്ക് വരുന്നുണ്ട്. ചീഫ് ജസ്റ്റിന്റെ ചുമതലയുള്ള ജസ്റ്റിസ് ജെ.ബി കോശി, ജസ്‌റ്റിസ് വി. വി ഗിരി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിയ്‌ക്കുന്നത്.
അന്വേഷണം പൂര്‍ത്തിയാക്കാനായി കോടതി അനുവദിച്ച നാലുമാസത്തെ കാലാവധി കഴിഞ്ഞ വെള്ളിയാഴ്‌ച അവസാനിച്ചിരുന്നു. ഇതിന് രണ്ട് ദിവസം മുമ്പാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസിലെ ചില പ്രതികള്‍ പൊതുപ്രവര്‍ത്തകരും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആയതിനാല്‍ പ്രോസിക്യൂഷന്‍ അനുമതിലഭിച്ച ശേഷം കുറ്റപത്രം നല്‌കാമെന്നാണ് കോടതിയെ അറിയിച്ചിരിയ്‌ക്കുന്നത്.
പൊതുസേവകര്‍ ആയിരുന്ന പ്രതികള്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചാലും ക്രിമിനല്‍ നടപടി ചട്ടത്തിലെ 197ാം വകുപ്പ് അനുസരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിയ്‌ക്കില്ല. നിയമപരമായ ഈ കടമ്പ മറികടക്കാനാണ് സിബിഐ അനുമതി തേടിയിട്ടുള്ളത്.
ഇതേ തുടര്‍ന്നാണ് സിബിഐ നടപടിയ്‌ക്കെതിരെ പീപ്പിള്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചത്. പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‌കാന്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്ന് പ്രഖ്യാപിയ്‌ക്കണമെന്നാണ് ഹര്‍ജിയിലെ വാദം.