അമേരിക്കയില്‍ 71,000 പേര്‍ക്ക് പണി പോയി
വാഷിംഗ്‌ടണ്‍: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരുന്ന അമേരിക്കയില്‍ 71,400 പേര്‍ക്ക് കൂടി തൊഴില്‍ നഷ്ടപ്പെടും. തിങ്കളാഴ്‌ചയാണ് വിവിധ കമ്പനികള്‍ ഈ വമ്പന്‍ കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒറ്റദിവസം കൊണ്ട് ഇത്രയധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത്.
26,000 ജീവനക്കാരെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച പ്രമുഖ യന്ത്ര നിര്‍മാതക്കളായ ഫൈസര്‍ വെയ്‌ത് തങ്ങളുടെ അഞ്ച് ഫാക്ടറികള്‍ അടച്ചു പൂട്ടുമെന്നും അറിയിച്ചു. മറ്റൊരു നിര്‍മാണ കമ്പനിയായ കാറ്റര്‍പില്ലര്‍ 20000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്.
യുഎസിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ സ്‌പ്രിന്റ് നെക്‌സ്റ്റല്‍ മാര്‍ച്ച് 31നകം 8,000 ആളുകളെയാണ് പിരിച്ചുവിടുന്നത്. ഐഎന്‍ജി 7,000 ജീവനക്കാരെയും ടെക്‌സാസ് ഇന്‍സ്‌ട്രുമെന്റ്‌സ് 3,400 പേരെയും ഗൃഹോപകരണ നിര്‍മാതക്കളായ ഹോം ഡിപ്പോ 7,000 ജീവനക്കാരെയും ഒഴിവാക്കുമെന്ന് തിങ്കളാഴ്‌ച അറിയിച്ചു.
സോഫ്‌റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്‌റ്റ് 5000 ജീവനക്കാരെയെങ്കിലും പിരിച്ചുവിടുമെന്നാണ് സൂചന നല്‌കിയിരിക്കുന്നത്. മൈക്രോസ്‌ഫ്‌റ്റ് പോലുള്ള കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ സ്വദേശികളെ സംരക്ഷിയ്‌ക്കാന്‍ നടപടിയെടുക്കണമെന്ന് റിപ്പബ്‌ളിക്കന്‍ സെനറ്റര്‍ ഗ്രാസ്‌ലി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നടപ്പായാല്‍ ഒട്ടേറെ ഇന്ത്യക്കാരുടെ ജോലി പോകുമെന്ന കാര്യമുറപ്പാണ്.
ട്രഷറി സെക്രട്ടറിയായി തിമോത്തി ഗെയ്‌തനര്‍ സ്ഥാനമേറ്റയുടനെയാണ് വിവിധ കമ്പനികള്‍ ജോലിക്കാരെ പിരിച്ചുവിടുന്ന കാര്യം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ മാത്രം 26 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിയ്‌ക്കുന്നത്. ഇത് ശരിയാണെങ്കില്‍ 1945ന് ശേഷം ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടായ വര്‍ഷം 2008 ആണെന്നും ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.