ലോക്‌സഭ ബജറ്റ് സമ്മേളനം തുടങ്ങുന്നു
ദില്ലി: പതിനാലാം ലോക്‌സഭയുടെ അവസാന സമ്മേളനം വ്യാഴാഴ്‌ച ആരംഭിയ്‌ക്കും. തിരഞ്ഞെടുപ്പിന് മുമ്പായി വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുകയെന്നതാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. എന്നാല്‍ ലങ്കന്‍ പ്രശ്‌നം, സിബിഐയുടെ ദുരുപയോഗം, മംഗലാപുരം അക്രമം, സത്യം തട്ടിപ്പ്, ഭീകരവാദം തുടങ്ങിയ വിഷയങ്ങള്‍ ലോക്‌സഭയുടെ അവസാന സമ്മേളനം പ്രക്ഷുബ്ധമാക്കുമെന്നാണ് കരുതപ്പെടുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള സമ്മേളനം എന്ന നിലയ്‌ക്ക് എല്ലാ രാഷ്ട്രീയകക്ഷികളും ഇതിന് വലിയ പ്രധാന്യമാണ് നല്‌കിയിരിക്കുന്നത്. സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കാന്‍ ലഭിയ്‌ക്കുന്ന അവസാന അവസരമെന്ന നിലയ്‌ക്കായിരിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയിലെത്തുക. അതേ സമയംതങ്ങളുടെ ഭരണനേട്ടങ്ങള്‍ അവതരിപ്പിയ്‌ക്കാനായിരിക്കും യുപിഎയുടെ ശ്രമം.
വെള്ളിയാഴ്‌ച ലാലു പ്രസാദ് യാദവ് റെയില്‍വെ ബജറ്റും 16ന് പ്രണബ് മുഖര്‍ജി വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിയ്‌ക്കും.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത തങ്ങള്‍ ഉന്നയിക്കുമെന്ന് പ്രധാന പ്രതിപക്ഷമായ ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ഇത് സഭയെ ബഹളത്തിലാഴ്‌ത്തുമെന്നാണ് കരുതപ്പെടുന്നത്.
സഖ്യകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടെ നിലപാടുകളും സര്‍ക്കാരിന് തലവേദനയാകുമെന്ന കാര്യമുറപ്പാണ്. എസ്‌പി നേതാവ് മുലായം സിങിനെ സിബിഐയെ ഉപയോഗിച്ച് കുടുക്കാന്‍ ശ്രമിയ്‌ക്കുന്നുവെന്നാണ് സമാജ്‌വാദി പാര്‍ട്ടി സഭയില്‍ പ്രധാനമായും ഉന്നയിക്കുക.
ലാവലിന്‍ വിഷയത്തില്‍ സിപിഎമ്മും ഇതേ നിലപാട് തന്നെയായിരിക്കും സഭയില്‍ സ്വീകരിയ്‌ക്കുക. പിണറായിയെ ലാവലിന്‍ കേസില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍ സിങും പറഞ്ഞിരുന്നു.