നിതാരി: മൊനിന്ദറിനും കോലിയ്ക്കും വധശിക്ഷ
ദില്ലി: നിതാരി കൊലപാതക പരമ്പര നടത്തിയ മൊനിന്ദര്‍ സിംഗ് പാന്ഥറിനും സുരേന്ദ്ര കോലിയ്ക്കും വധശിക്ഷ വിധിച്ചു. പ്രത്യേക കോടതി ജഡ്ജി രമാ ജയിനാണ് വിധി പ്രഖ്യാപിച്ചത്.
അപൂര്‍വത്തില്‍ അപൂര്‍വമായ ഈ കേസിലെ പ്രതികള്‍ക്ക് വധ ശിക്ഷ തന്നെയാണ് കിട്ടേണ്ടതെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് രമാ ജയിന്‍ അഭിപ്രായപ്പെട്ടു.
നിതാരി കൊലപാതക പരന്പര: പാന്ഥര്‍, കോലി കുറ്റക്കാര്‍
ഗാസിയബാദ്: രാജ്യത്തെ ഞെട്ടിച്ച നിതാരി കൊലപാതക പരന്പര കേസില്‍ പ്രതികളായ മൊനീന്ദര്‍ സിംഗ് പാന്ഥര്‍, സുനില്‍ കോലി എന്നിവര്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധി.
വീട്ടു വേലക്കാരിയായ റിംപ ഹല്‍ദാറെ (17) ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ കുറ്റക്കാരെന്ന് സംശയാതീതമായി തെളിഞ്ഞതായി പ്രത്യേക കോടതി വ്യാഴാഴ്ച പറഞ്ഞു. പ്രതികള്‍ക്കെതിരെ മാനംഭംഗം, കൊലപാതം എന്നീ കുറ്റങ്ങളാണ് ആരോപിയ്ക്കപ്പെട്ടിരുന്നത്.
പത്തൊമ്പത് പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ നടത്തിയ ആദ്യ വിധിയായിരുന്നു ഇത്. ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും.പ്രതികള്‍ കുറ്റം ചെയ്തതിനു പുറമെ അത് മറച്ച് വയ്ക്കാന്‍ ശ്രമിച്ചതും ഇവരുടെ പേരിലുള്ള കുറ്റകൃത്യമായി കോടതി നിരീക്ഷിച്ചു.
യുപിയിലെ നോയ്‌ഡയ്ക്ക് അടുത്തുള്ള നിതാരിയില്‍ നിന്ന് കാണാതായ 19 പെണ്‍കുട്ടികളുടെയും യുവതികളുടെയും കൂട്ടത്തില്‍ റിംപ ഹല്‍ദാറും ഉള്‍പ്പെട്ടിരുന്നു.
നാല് വര്‍ഷം മുന്പാണ് റിംപയെ കാണാതായത്. കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി കോലി സിബിഐയ്ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നു. മൃതദേഹങ്ങളെ ഭോഗിക്കുന്ന മനോവൈകൃതമായ നെക്രോഫീലിയ ഇയാള്‍ക്കുള്ളതായും സിബിഐ വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ കൊലപ്പെടുത്തിയിരുന്നവരുടെ ശരീര ഭാഗങ്ങള്‍ ഇയാള്‍ ഭക്ഷിയ്ക്കുകയും ചെയ്തിരുന്നു.
2006 ഡിസംബര്‍ മുതല്‍ മൊനിന്ദര്‍ സിംഗ് പാന്ഥറും കോലിയും നടത്തിയ കൂട്ടക്കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 19 കേസുകളാണ് സി ബി ഐ രജിസ്‌റ്റര്‍ ചെയ്തിട്ടുള്ളത്.
2006 ഡിസംബറില്‍ നിതാരിയില്‍ പാന്ഥറിന്റെ ബംഗ്ലാവിന് പിന്നിലെ അഴുക്കു ചാലില്‍ അസ്ഥിക്കൂടങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് കൊലപാതകങ്ങള്‍ പുറത്തായത്, മുപ്പതില്‍ അധികം പേരെ കാണാതായെങ്കിലും 19 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസുകള്‍ എടുത്തത്.