റാഗിങ് : 2 പ്രതികള്‍ക്ക് 10വര്‍ഷം കഠിന തടവ്
കോട്ടയം: എസ്‌എംഇ റാഗിങ് കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് പത്തുവര്‍ഷം കഠിന തടവ്. മൂന്നാം പ്രതിയ്‌ക്ക് മൂന്നുവര്‍ഷം കഠിന തടവും 5000 രൂപ പിഴയും പ്രത്യേക കോടതി വിധിച്ചു.
കൊല്ലം ഓടനാവട്ടം രാജിവില്ലയില്‍ രഞ്‌ജിത് വര്‍ഗീസ്(25) ആണ് ഒന്നാം പ്രതി. മൂവാറ്റുപുഴ പുല്ലാപ്പള്ളി സ്വദേശി ഷെറിന്‍(25)യാണ് രണ്ടാം പ്രതി. അതിരമ്പുഴ സാനിയ മന്‍സിലില്‍ ഷെഫീക് യൂസഫ്(25)ആണ് മൂന്നാം പ്രതി.
സംസ്ഥാനത്ത് റാഗിങ് വിരുദ്ധ നിയമം നടപ്പിലാക്കിയശേഷം വന്ന ആദ്യത്തെ കോടതിവിധിയെന്ന പ്രത്യേകത എസ്‌എംഇ റാഗിങ് കേസിനുണ്ട്. കോട്ടയം ഗാന്ധിനഗര്‍ എസ്‌എംഇ സെന്ററിലെ ഒന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ റാഗിങിന്റെ പേരില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് പ്രോസിക്യൂഷന്‍ കേസ്.
2005 ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം നടന്നത്. പ്രത്യേക ജഡ്‌ജി കെ ശശിധരന്‍ നായരാണ് വിധി പ്രസ്‌താവിച്ചത്. കേസില്‍ ആദ്യ മൂന്നുപ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ബുധനാഴ്‌ച കണ്ടെത്തിയിരുന്നു. നാലുമുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയയ്‌ക്കുകയും ചെയ്‌തു.
ഫെബ്രുവരി 15നുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി വിധിയുണ്ടായിരുന്നു. കേസ് രാഷ്ട്രീയപാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും സൃഷ്ടിയാണെന്ന് പ്രതിഭാഗം വാദിച്ചു.
പ്രതികള്‍ക്കൊപ്പം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെയും നുണപരിശോധനയ്‌ക്കും ബ്രയിന്‍ മാപ്പിങിനും വിധേയമാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സുപ്രീം കോടതി ഇതു റദ്ദാക്കിയിരുന്നു.
പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറെ മെഡിക്കോ ലീഗല്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്‌തതും റാഗിങ് കേസില്‍ വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ അറസ്റ്റിലായതും ഈ കേസിന്റെ പ്രത്യേകതകളാണ്.
കോട്ടയം എസ്‌പിയായിരുന്ന എസ് ശ്രീജിത്ത്, മുന്‍ ഈസ്റ്റ് സിഐയും ഇപ്പോള്‍ ഡിവൈഎസ്‌പിയുമായ വിജി വിനോദ് കുമാര്‍ ന്നിവര്‍ക്കായിരുന്നു അന്വേഷണച്ചുമതല.