സിപിഎമ്മിന് തലവേദനയുണ്ടാക്കി വീണ്ടും ജനശക്തി
തിരുവനന്തപുരം: എസ്‌എന്‍സി ലാവലിന്‍ കേസില്‍ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ രാഷ്ട്രീയമായും നിയമപരമായും സംരക്ഷിക്കാന്‍ പാര്‍ട്ടി ശ്രമങ്ങള്‍ നടത്തുന്നതിനിടെ കേസ് സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു.
ജനശക്തി വാരികയിലാണ് കേസ് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുള്ളത്. മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എന്‍ ശശിധരന്‍ നായര്‍ തയ്യാറാക്കിയ കരടു കരാറില്‍ ധാരണാപത്രത്തില്‍ നിന്നും വ്യത്യാസമുണ്ടെന്ന് സിബിഐയ്‌ക്ക് മുന്‍ വൈദ്യുതി മന്ത്രിയായിരുന്ന മന്ത്രി എസ് ശര്‍മ നല്‍കിയ മൊഴിയുടെ വിശദാംശങ്ങളാണ് ജനശക്തിയുടെ പുതിയലക്കത്തിലുള്ളത്.
ലാവലിന്‍ കരാറില്‍ ഏര്‍പ്പെടും മുമ്പ് അന്തസ് നിലിര്‍ത്താനെങ്കിലും മന്ത്രിസഭയുടെ അനുമതി വാങ്ങേണ്ടതായിരുന്നുവെന്ന് മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍ കൊടുത്ത മൊഴിയും ജനശക്തി പുറത്തുവിട്ടിട്ടുണ്ട്. കാന്‍സര്‍സെന്ററിനായി ലാവലിനുമായുണ്ടാക്കിയ ധാരണാപത്രം കരട് കരാറായപ്പോള്‍ വെള്ളം ചേര്‍ത്തു എന്നാണ് മന്ത്രി ശര്‍മ നിയമസഭയില്‍ വെളിപ്പെടുത്തിയത്.
ജനശക്തി പ്രസിദ്ധീകരിച്ച ശര്‍മയുടെ മൊഴിയില്‍ നിന്ന് വെള്ളം ചേര്‍ത്തത് ആരെന്ന് വ്യക്തമാണ്. ലാവലിന്റെ പ്രൊപ്പോസല്‍ അനുസരിച്ച് കാന്‍സര്‍ സെന്റര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ തയ്യാറാക്കിയ കരടുകരാറിലെ ചില പ്രധാനഭാഗങ്ങളില്‍ ധാരണാപത്രത്തില്‍ നിന്നും വ്യതിയാനമുണ്ടായി എന്ന് ശര്‍മ സിബിഐയെ അറിയിച്ചു.
കരട് കരാര്‍ ധനകാര്യനിയമ വകുപ്പുകളുടെ പരിശോധനയ്‌ക്ക് നല്‍കിയിരുന്നു. ഈ വകുപ്പുകള്‍ വ്യതിയാനം ചൂണ്ടിക്കാണിക്കുകയും ചെയ്‌തു. കാന്‍സര്‍ സെന്ററിനുള്ള മുഴുവന്‍ സഹായധനവും ലാവലിന്‍ നല്‍കുമെന്നതായിരുന്ന എംഒയുവിലെ വ്യവസ്ഥ. കരട് തയ്യാറായപ്പോള്‍ പണം സമാഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നാക്കി.
ഇതു തള്ളി മുഴുവന്‍ തുകയും ലാവലിന്‍ ലഭ്യമാക്കുമെന്ന ഭേദഗതി വരുത്തി കാലപരിധിയ്‌ക്കുള്ളില്‍ കരാറാക്കാന്‍ നിയമവകുപ്പ് ശുപാര്‍ശ ചെയ്‌തു. ആദ്യമേ കരാറുണ്ടാക്കുന്നതായിരുന്നു നിയമപരമായി ഉചിതമെന്ന് ശര്‍മയുടെ മൊഴിയിലുണ്ട്.
ഇത്രയും വലിയ കരാറില്‍ ഏര്‍പ്പെടാന്‍തീരുമാനിക്കും മുമ്പ് മന്ത്രിസഭയുടെ അനുമതി വാങ്ങേണ്ടതായിരുന്നുവെന്നാണ് മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍ സിബിഐയ്‌ക്ക് നല്‍കിയ മൊഴി. മന്ത്രി പിണറായി വിജയന്റെ ചില മോശപ്പെട്ട പരാമര്‍ശങ്ങളെക്കുറിച്ച് അന്നത്തെ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരി തന്നോട് പരാതിപ്പെട്ടിരുന്നുവെന്നും സി.പി നായര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് ജനശക്തിയിലെ ലേഖനം പറയുന്നു.