ഗാന്ധിജിയുടെ വസ്‌തുക്കള്‍ അമേരിക്കയില്‍ ലേലത്തിന്
ലേലം തടയാന്‍ ഇന്ത്യ ഇടപെടല്‍ നടത്തുന്നുണ്ട്. ഗാന്ധിജി ഉപയോഗിച്ചിരുന്ന കണ്ണട, പോക്കറ്റ് വാച്ച്, ഒരു ജോഡി ചെരുപ്പ്, രണ്ട് പാത്രങ്ങള്‍ എന്നിവയാണ് ന്യൂയോര്‍ക്കിലെ ആന്റിക്വേറിയം ലേലസ്ഥാപനത്തില്‍ ലേലത്തിന് വയ്‌ക്കുക. ഇവ ഇന്ത്യന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഇതേവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
എന്നാല്‍ ദില്ലി ഹൈക്കോടതി ലേലം സ്‌റ്റേ ചെയ്‌തിട്ടുണ്ട്. നവജീവന്‍ ട്രസ്റ്റിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് അില്‍കുമാറാണ് സ്റ്റേ ഉത്തരവിട്ടിരിക്കുന്നത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഉത്തരവ് ആന്റിക്വേറിയം കമ്പനിയെ അറിയിക്കും.
കാലിഫോര്‍ണിയക്കാരനായ ജെയിംസ് ഓട്ടിസ് എന്നയാളാണ് ഈ വസ്‌തുക്കളുടെ ഉടമ. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ അഞ്ചുശതമാനം പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മാറ്റിവയ്‌ക്കുകയാണെങ്കില്‍ ഈ വസ്‌തുക്കള്‍ സര്‍ക്കാറിന് സൗജന്യമായി കൊടുക്കാമെന്നാണ് ഓട്ടിസ് പറയുന്നത്.
ഗാന്ധിജിയുടെ കുടുംബത്തില്‍ നിന്നുമാണത്രേ ഓട്ടിസിന് ഈ വസ്‌തുക്കള്‍ ലഭിച്ചത്. ഗാന്ധിസത്തില്‍ വിശ്വസിക്കുന്ന അദ്ദേഹം ലേലത്തുക നാലുകാര്യങ്ങള്‍ക്കായിട്ടാണ് ഉപയോഗിക്കുകയെന്നും പറയുന്നു. ഇവയ്‌ക്ക് 20,000 മുതല്‍ 30,000വരെ ഡോളര്‍ കിട്ടുമെന്നാണ് ആന്റിക്വേറിയത്തിന്റെ പ്രതീക്ഷ.
ലേലത്തുക ഒരു ലക്ഷം വരെയെത്തുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഡോക്യുമെന്ററി നിര്‍മ്മാതാവും സാമൂഹികപ്രവര്‍ത്തകനുമായ ഓട്ടിസിന്റെ കയ്യില്‍ ഗാന്ധിജിയുടെ രക്തപരിശോധനാ റിപ്പോര്‍ട്ടും ഗാന്ധിജി അയച്ച ഒരു ടെലിഗ്രാമിന്റെ പതിപ്പുമുണ്ട്. എന്നാല്‍ ഇവ ലേലത്തിന് വച്ചിട്ടില്ല.
ഒട്ടേറെ ഇന്ത്യക്കാര്‍ ലേലത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ കണ്ണടകള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളെ സമീപിച്ചിരുന്നുവെന്ന് ആന്റിക്വേറിയം പറയുന്നു. എന്നാല്‍ ലേലത്തില്‍ പങ്കെടുത്ത് ഇത് സ്വന്തമാക്കാനായിരുന്നു ലേലസ്ഥാപനത്തിന്റെ നിര്‍ദ്ദേശം. ഇക്കാര്യത്തെക്കുറിച്ചും ഇന്ത്യ പ്രതികരിച്ചിട്ടില്ല.