തട്ടുങ്കലിനെ പട്ടുമലയില്‍ നിന്നും പുറത്താക്കി
മട്ടാഞ്ചേരി: യുവതിയെ ദത്തെടുത്തതിന്റെ പേരില്‍ സസ്‌പെന്‍ഷനില്‍ക്കഴിയുന്ന കൊച്ചി ബിഷപ് ഡോക്ടര്‍ ജോണ്‍ തട്ടുങ്കലിനെ പട്ടുമല ആശ്രമത്തില്‍ നിന്നും പുറത്താക്കി.
പട്ടുമലയില്‍ നിന്നിറങ്ങിയ അദ്ദേഹം ജന്മനാടായ എഴുപുന്നയിലേയ്‌ക്ക് പോയി. വിജയപുരം ബിഷപ്പിന്റെ ഉത്തരവിനെത്തുടര്‍ന്നാണത്രേ പട്ടുമല ആശ്രമം അധികാരികള്‍ അദ്ദേഹത്തെ പുറത്താക്കിയത്. പട്ടുമല ആശ്രമത്തിന്റെ നിയന്ത്രണം വിജയപുരം രൂപതയ്‌ക്കാണ്.
സസ്‌പെന്‍ഷനില്‍ ആയശേഷം പട്ടുമലയിലെത്തിയ തട്ടുങ്കലിന് ആശ്രമ മേലധികാരികള്‍ പ്രാര്‍ത്ഥനയ്‌ക്കും താമസത്തിനുമുള്ള സൗകര്യങ്ങള്‍ ചെയ്‌തിരുന്നു. തട്ടുങ്കലിനോട് അടുപ്പമുള്ള അല്‍മായര്‍ പട്ടുമലയില്‍ ചെന്ന് അദ്ദേഹത്തെ കണ്ടിരുന്നു.
ദത്തെടുക്കല്‍ സംഭവത്തില്‍ മെത്രാന്‍ സമിതി നടത്തുന്ന അന്വേഷണം കഴിയുന്നതുവരെ പട്ടുമലയില്‍ തങ്ങാനായിരുന്നു തട്ടുങ്കലിന്റെ തീരുമാനം. എന്നാല്‍ ഇതിനിടെയാണ് പെട്ടെന്ന് ആശ്രമത്തില്‍ നിന്നും ഇറങ്ങാന്‍ നിര്‍ദ്ദേശമുണ്ടായത്.
തന്നെ പുറത്താക്കുന്നതിന്റെ കാരണമെന്തെന്ന് അന്വേഷിക്കാന്‍ നില്‍ക്കാതെ അദ്ദേഹം എഴുപുന്നയിലെ വല്യത്തോട്ടെ കുടുംബവീട്ടിലേയ്‌ക്ക് പോരുകയായിരുന്നുവത്രേ. ബിഷപ്പിനെതിരെ കൊച്ചി രൂപതയില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം വൈദികരുടെ ലോബിതന്നെയാണ് പട്ടുമലയില്‍ നിന്നും തട്ടുങ്കലിനെ പടിയിറക്കിയതെന്നാണ് തട്ടുങ്കല്‍ അനുകൂലികള്‍ പറയുന്നത്.
ഇരുപത്തിയേഴുകാരിയെ ദത്തെടുക്കുകയും അവരുടെ രക്തംകൊണ്ട് അരമന ശുദ്ധീകരിക്കുകയും ചെയ്‌ത തട്ടുങ്കലിന്റെ പ്രവര്‍ത്തനങ്ങള്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് വത്തിക്കാനാണ് തട്ടുങ്കലിനെ ബിഷപ് സ്ഥാനത്തുനിന്നും മാറ്റി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മെത്രാന്‍ സമിതിയെ നിയോഗിച്ചത്