ഒറീസയില്‍ സിപിഎം-ബിജെഡി സഖ്യം
ഞായറാഴ്‌ച ഒറീസയിലെത്തിയ സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും ബിജെഡി നേതാവും ഒറീസ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്കുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇരുകക്ഷികളും തമ്മില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തിയത്.
ലോക്‌സഭാ സീറ്റ് പങ്കുവയ്‌ക്കുന്നത് സംബന്ധിച്ച അഭിപ്രായവ്യത്യാസമാണ് കഴിഞ്ഞ 11 വര്‍ഷമായി തുടര്‍ന്ന ബിജെപി-ബിജെഡി സഖ്യം തകരുന്നതിന് കാരണമായത്.
ജനതാദള്‍ എസ് നേതാവ് ദേവഗൗഡ ബിജെഡിയെ മൂന്നാം മുന്നണിയിലേയ്‌ക്ക് സ്വാഗതം ചെയ്‌തിട്ടുണ്ട്. ബിജെഡിയുമായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞത് സിപിഎമ്മിന്റെ മൂന്നാംമുന്നണി പ്രതീക്ഷകളെ സജീവമാക്കിയിരിക്കുകയാണ്.
ഇതിനിടെമന്ത്രിസഭയ്‌ക്കുള്ള പിന്തുണ ബിജെപി പന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി അതിജീവിക്കാന്‍ മുഖ്യമന്ത്രി നവീന്‍പട്‌നായിക് ശ്രമമാരംഭിച്ചു. ഞായറാഴ്‌ച ഗവര്‍ണര്‍ എംസി ഭണ്ഡാരിയുമായി കൂടിക്കാഴ്‌ച നടത്തിയ മുഖ്യമന്ത്രി 147 അംഗ സഭയില്‍ സര്‍ക്കാറിന് 74 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടു.
സഭയില്‍ ഭൂരിപക്ഷം നേടുന്നതിനായി മാര്‍ച്ച് 11ന് പ്രത്യേക യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേസമയം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടു.
ബി.ജെ.ഡിയുടെ 61 എംഎല്‍എമാരില്‍ നിയമസഭാ സ്‌പീക്കര്‍ കിഷോര്‍ മൊഹന്തി, മുന്‍ മന്ത്രി ദേബാശിഷ് നായിക് എന്നിവരൊഴികെ 59 പേര്‍ ഗവര്‍ണറെ കാണാന്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഓരോ അംഗങ്ങള്‍ വീതമുള്ള സിപിഎം., സി.പി.ഐ, രണ്ടംഗങ്ങളുള്ള എന്‍.സി.പി., നാലംഗങ്ങളുള്ള ജെ.എം.എം., ഏഴു സ്വതന്ത്രര്‍, മുന്‍ ബി.ജെ.പി. എംഎല്‍എ ധനേശ്വര്‍ മാജി എന്നിവര്‍ സര്‍ക്കാരിനെ പിന്തുണ നല്‍കുമെന്നറിയിച്ചിട്ടുണ്ട്. ബി.ജെ.പി.ക്ക് 30 എം.എല്‍.എമാരും കോണ്‍ഗ്രസിന് 38 എംഎല്‍എമാരുമാണുള്ളത്.