മന്‍മോഹനും അദ്വാനിയും നേര്‍ക്കുനേര്‍
ദില്ലി: പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍കെ അദ്വാനിയും കൊമ്പുകോര്‍ക്കുന്നു. ഏത് വിമര്‍ശനങ്ങളെയും സൗമ്യമായി മാത്രം നേരിടുന്ന മന്‍മോഹന്‍ കഴിഞ്ഞ ദിവസം അദ്വാനിയെ വിമര്‍ശിച്ചത് തീര്‍ത്തും രൂക്ഷമായ ഭാഷയിലായിരുന്നു.
എന്‍ഡിഎ ഭരണകാലത്ത് അദ്വാനി ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴുണ്ടായ സംഭവവികാസങ്ങള്‍ വച്ചാണ് സിങ് അദ്ദേഹത്തെ വിമര്‍ശിച്ചത്. ബാബ്‌റി മസ്‌ജിദ് തകര്‍ത്തതാണ് അദ്വാനി ഇന്ത്യയ്‌ക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവനയെന്ന് പറഞ്ഞ സിങ്. ഇതിന്റെ പേരിലായിരിക്കും എന്നും അദ്വാനി ഓര്‍മ്മിക്കപ്പെടുകയെന്നും പറഞ്ഞു.
അതല്ലാതെ രാജ്യത്തിന് വേണ്ടി അദ്ദേഹം മറ്റെന്താണ് ചെയ്‌തത്. അദ്വാനി ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് പാര്‍ലമെന്റും ചെങ്കോട്ടയും ആക്രമിക്കപ്പെട്ടത്. കാണ്ടഹാര്‍ വിമാനറാഞ്ചല്‍ നടന്നതും ഇക്കാലത്താണ്. അദ്വാനി അവസരവാദിയാണ്. ഗുജറാത്തിലെ കൂട്ടക്കൊലയ്‌ക്ക് കാര്‍മികത്വം വഹിച്ച ആഭ്യന്തരമന്ത്രിയാണ് അദ്ദേഹം.-മന്‍മോഹന്‍ ആരോപിച്ചു.
ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി ദുര്‍ബലനാണെന്നും അദ്ദേഹം ഇന്ത്യയെ ദുര്‍ബലമാക്കിയെന്നുമുള്ള അദ്വാനിയുടെ വിമര്‍ശനത്തിനെതിരെയാണ് സിങ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. മന്‍മോഹന്‍ സോണിയയുടെ ഉത്തരവുകള്‍ നടപ്പിലാക്കുകമാത്രമാണ് ചെയ്യുന്നതെന്നും അമേരിക്കയ്‌ക്ക് ഇന്ത്യയെ അടിയറവയ്‌ക്കുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടുവെന്നും അദ്വാനി ആരോപിച്ചിരുന്നു.
എന്തായാലും രണ്ട് പ്രമുഖ പാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളും രാജ്യത്തെക്കുറിച്ചും ദേശീയ പ്രശ്‌നങ്ങളെക്കുറിച്ചും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുന്നത് കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വാക്‌പയറ്റുകള്‍ക്ക് മാധ്യമങ്ങള്‍ വേണ്ടതിലേറെ പ്രാധാന്യം നല്‍കും.
ഇത് ജനങ്ങളിലേയ്‌ക്ക് രണ്ടുപേരുടെയും വാഗ്‌ദാനങ്ങളും വീഴ്‌ചകളും എത്തിക്കുന്നതിന് സഹായകമാവുകയും ചെയ്യും. അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ നേര്‍ക്കുനേര്‍ നിര്‍ത്തി മാധ്യമങ്ങള്‍ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതുപോലെ ചെയ്യാനുള്ള സാധ്യത ഇവിടുത്തെ മാധ്യമങ്ങള്‍ക്കും സാധിക്കാവുന്നതാണ്. അതിനുള്ള സമയം വന്നെത്തികഴിഞ്ഞിരിക്കുന്നു.