അസമില്‍ സ്ഫോടന പരന്പര; 7 മരണം
ഗുവാഹത്തി: അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ സ്ഫോടന പരന്പര. രണ്ട് മണിക്കൂറിനിടെയുണ്ടായ രണ്ട് സ്ഫോടനങ്ങളില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.
തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ജാലുകാബരിയിലെ ഒരു ബേക്കറിയ്‌ക്ക് മുന്നില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് ആദ്യം പൊട്ടിത്തെറിച്ചത്. ഇതില്‍ അസം ആരോഗ്യ മന്ത്രി ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ അഗ്നിബാധയുണ്ടായി.
ആദ്യ സ്ഫോടനത്തിന് ശേഷം രണ്ട് മണിക്കൂറിന് കഴിഞ്ഞ് ധക്യാജുലിയയിലാണ് രണ്ടാം സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
സ്ഫോടനങ്ങളെ തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ഒട്ടേറെ വാഹനങ്ങള്‍ ജനക്കൂട്ടം കേടുവരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഒരാഴ്‌ചയ്‌ക്കിടെ അസമില്‍ നടക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണ് ഇത്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ചൊവ്വാഴ്‌ച അസമില്‍ പ്രചാരണത്തിനായി എത്താനിരിയ്‌ക്കെയാണ് സ്ഫോടന പരന്പര ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉള്‍ഫായുടെ സ്ഥാപക ദിനമാണ് ചൊവ്വാഴ്ച. ഇതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് അസമില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുണ്ടായ സ്‌ഫോടനം എല്ലാവരെയും ഞെട്ടിച്ചിരിയ്‌ക്കുകയാണ്.
സ്ഫോടനത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം അസം മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു. എന്‍എസ്ജിയുടെ പ്രത്യേക സംഘം ഗുവാഹത്തിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.