ടൈറ്റ്‌ലറെയും സജ്ജന്‍കുമാറിനെയും പിന്‍വലിച്ചു
ദില്ലി: സിഖ് പത്രപ്രവര്‍ത്തകന്‍ ജര്‍ണയില്‍ സിങിന്റെ ചെരുപ്പേറ് കുറിയ്‌ക്കുകൊണ്ടു. തിരഞ്ഞെടുപ്പില്‍ സിഖ് വികാരം പ്രതിഫലിക്കുമെന്ന് ഭയന്ന് സിഖ് വിരുദ്ധ കലാപക്കേസില്‍ ആരോപിതരായിരുന്ന ജഗദീഷ് ടൈറ്റ്‌ലറെ കോണ്‍ഗ്രസ് മത്സരരംഗത്തുനിന്നും പിന്‍വലിച്ചു.
സമാനമായ കേസില്‍ ഉള്‍പ്പെട്ട സജ്ജന്‍ കുമാറിനെയും മത്സരരംഗത്തുനിന്നും പിന്‍വലിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തെ വാര്‍ത്താസമ്മേളനത്തിനിടെ ചെരുപ്പെറിഞ്ഞ ജര്‍ണിയിലിന്റെ പ്രവൃത്തിയാണ് യഥാര്‍ത്ഥത്തില്‍ സിഖുകാരുടെ രോഷാഗ്നിയെ ആളിക്കത്തിച്ചത്.
പ്രക്ഷോഭം കത്തിപ്പടര്‍ന്നതോടെയാണ് ടൈറ്റ്‌ലറുടെയും സജ്ജന്‍കുമാറിന്റെയും സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ബന്ധിതമായത്. വടക്കുകിഴക്കന്‍ ദില്ലി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ടൈറ്റലര്‍ 1984ലെ സിഖ് വിരുദ്ധ കലാപക്കേസിലെ മുഖ്യപ്രതിയായിരുന്നു.
എന്നാല്‍ ഏതാനും നാള്‍ മുമ്പ് അന്വേഷണ ഏജന്‍സിയായ സിബിഐ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതു മുതല്‍ സിഖ് സമുദായം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഏപ്രില്‍ ഏഴിന് ജര്‍ണയില്‍ സിങ് ചിദംബരത്തെ ചെരുപ്പെറിഞ്ഞതോടെയാണ് സ്ഥിതി വഷളാവുകയും കോണ്‍ഗ്രസ് പുനരാലോചന നടത്തുകയും ചെയ്‌തത്.
സജ്ജന്‍കുമാറിനെതിരെയും സമാനമായ ഒരു കേസ് നിലവിലുണ്ട്. ഇനിയൊരു പ്രക്ഷോഭം കൂടിയുണ്ടായേക്കുമെന്ന് മുന്‍കൂട്ടി കണ്ടുകൊണാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് റദ്ദാക്കിയത്. പാര്‍ട്ടി വക്താവ് ജനാര്‍ദ്ദനനന്‍ ദ്വിവേദിയാണ് ടൈറ്റ്‌ലറെയും സജ്ജന്‍കുമാറിനെയും പിന്‍വലിച്ചകാര്യം അറിയിച്ചത്.
പാര്‍ട്ടിയ്‌ക്ക് അപമാനമോ ക്ഷീണമോ ഉണ്ടാക്കുന്ന തരത്തില്‍ മത്സരിക്കാനില്ലെന്ന് ഇരുസ്ഥാനാര്‍ത്ഥികളും നേതൃത്വത്തെ അറിയിയ്‌ക്കുകയായിരുന്നുവെന്ന് ദ്വിവേദി പറഞ്ഞു. ഇവര്‍ക്ക് പകരമുള്ള സ്ഥാനാര്‍ത്ഥികളെ ഉടന്‍തന്നെ തീരുമാനിക്കും.
വ്യാഴാഴ്‌ച വൈകീട്ടുതന്നെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിക്കൊണ്ട് മത്സരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ടൈറ്റ്‌ലര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ടൈറ്റ്‌ലറുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ ഇരുവരെയും മത്സരരംഗത്തുനിന്നും പിന്‍വലിച്ചതായി കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു.