തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഏത്തമിടീച്ചു
കോഴിക്കോട്: വോട്ടിങ് യന്ത്രം സീല്‍ ചെയ്യുന്നതിനിടെ നിരീക്ഷകന്‍ തെറ്റായ നിര്‍ദ്ദേശം നല്‍കിയപ്പോള്‍ തിരുത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ നിരീക്ഷകന്‍ പരസ്യമായി ചീത്ത വിളിക്കുകയും ഏത്തമിടുവിക്കുകയും ചെയ്‌തു.
വടകര ലോക്‌സഭാ മണ്ഡലത്തിന്റെ ചുമതലയുള്ള ഗുജറാത്ത് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ പി.എല്‍ ദര്‍ബാറാണ് മറ്റു ജീവനക്കാര്‍ നോക്കിനില്‍ക്കേ നാദാപുരം അസിസ്റ്റിന്റ് റിട്ടേണിങ് ഓഫീസറുടെ സംഘത്തിലെ അംഗമായ ജീവനക്കാരനെ ശിക്ഷിച്ചത്.
തൂണേരി ബ്ലോക്ക് എക്‌സ്‌റ്റെന്‍ഷന്‍ ഓഫീസര്‍ കെ സൂപ്പിയ്‌ക്കാണ് തെറ്റ് തിരുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏത്തമിടേണ്ടിവന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ ജോലി നിര്‍ത്തിവയ്‌ക്കുകയും കോഴിക്കോട് കള്‌കടറേറ്റിന് മുന്നിലും വടകരയിലും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്‌തു.
റവന്യൂ വകുപ്പിലെ വീഡിയോഗ്രാഫര്‍ പകര്‍ത്തിയ ഏത്തമിടീക്കലിന്റെ ദൃശ്യം സഹിതം കലക്ടര്‍ ഡോക്ടര്‍ പിബി സലിം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോയ്‌ക്ക് റിപ്പോര്‍ട്ട് അയച്ചു. റിപ്പോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
ബാലറ്റ് യന്ത്രത്തിന്റെ മെയിന്‍ യൂണിറ്റും വോട്ടിങ് ഭാഗവും തമ്മില്‍ ബന്ധിപ്പിച്ച് സീല്‍ ചെയ്യുന്നതു നിരീക്ഷകന്‍ വിശദീകരിക്കവെയാണ് സംഭവം നടന്നത്. പരിശോധന പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വോട്ടിങ് ഭാഗം സീല്‍ ചെയ്യണമെന്ന് നിരീക്ഷകന്‍ പറഞ്ഞപ്പോള്‍ അതു തെറ്റാണെന്നും രണ്ടു ഭാഗങ്ങളും പരിശോധിച്ചശേഷമേ സീല്‍ ചെയ്യാവൂ എന്ന് സൂപ്പി വിശദീകരിച്ചു.
ക്ഷമിക്കണം എന്ന് ഇംഗ്ലീഷില്‍ പറഞ്ഞുകൊണ്ടാണത്രേ അദ്ദേഹം നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ ഇതില്‍ പ്രകോപിതനായ നിരീക്ഷകന്‍ സൂപ്പിയോട് കയര്‍ക്കുകയും മാപ്പു പറഞ്ഞ് പത്തുതവണ ഏത്തമിടാന്‍ ആവശ്യപ്പെടുകയുമായിരുന്നുവത്രേ. മറ്റു വഴികളില്ലാതെ സൂപ്പി പത്തുതവണ ഏത്തമിട്ടു.
ഉടന്‍തന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റു ജീവനക്കാര്‍ ഇടപെട്ട് ഉടന്‍ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ വീണ്ടും ജോലികളില്‍ സഹകരിക്കാന്‍ തയ്യാറായത്.
ദര്‍ബാര്‍ ജീവനക്കാരോട് അടിവസ്‌ത്രം അലക്കിക്കൊടുക്കാന്‍ ആവശ്യപ്പെട്ടെന്നും, മുന്തിയ ഹോട്ടലിലില്‍ നിന്നും ഭക്ഷണം വേണമെന്ന് വാശിപിടിക്കുന്നുവെന്നും തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ ജീവനക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.