ചൊവ്വാഴ്‌ചയോടെ പ്രചാരണത്തിന് കൊട്ടിക്കലാശം
തിരുവനന്തപുരം: ഒരു മാസത്തോളം വിശ്രമമില്ലാതെ നീണ്ടു തിരഞ്ഞെടുപ്പ് പ്രചാരണം ചൊവ്വാഴ്‌ച വൈകീട്ടോടെ അവസാനിയ്‌ക്കും. ചൊവ്വാഴ്‌ച അഞ്ചുമണിയ്‌ക്കുശേഷം പരസ്യപ്രചാരണം പാടില്ല. ബുധനാഴ്‌ച നിശബ്ദ പ്രചാരണം നടത്താം.
അവസാന നിമിഷത്തില്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും. സ്ഥാനാര്‍ത്ഥികളുടെ വോട്ടഭ്യര്‍ത്ഥനയും വോട്ടേഴ്‌സ് സ്ലിപ്പ് വിതരണവും തിങ്കളാഴ്‌ച തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്‌ച വൈകീട്ടോടെ ഇതും പൂര്‍ത്തിയാകും. മൂന്ന് മുന്നണികളുടെയും ദേശീയ നേതാക്കള്‍ എത്തി കേരളത്തിലെ പ്രചാരണം കൊഴുപ്പുച്ചിരുന്നു.
ഇടതുനേതാക്കള്‍ കേന്ദ്രഭരണത്തിലെ പാളിച്ചകളെ ചൂണ്ടിക്കാണിച്ച് വിമര്‍ശിച്ചപ്പോള്‍. കോണ്‍ഗ്രസ് സംസ്ഥാന ഭരണത്തെയാണ് വിമര്‍ശിച്ചത്. ബിജെപിയാകട്ടെ കേന്ദ്രഭരണത്തിലെയും സംസ്ഥാനഭരണത്തിലെയും പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടി. അധികാരത്തിലേറിയാല്‍ രാജ്യത്ത് സുരക്ഷ ഉറപ്പാക്കുമെന്നും രാമക്ഷേത്രം പണിയുമെന്നും വ്യക്തമാക്കി.
ഇതിനിടെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥികളായ മന്‍മോഹനും എല്‍കെ അദ്വാനിയും നടത്തിയ ആരോപണപ്രത്യരോപണങ്ങള്‍ കേരളത്തിലെ വേദികളിലും തുടര്‍ന്നു.
കേരളം ഇത്തവണ യുഡിഎഫിനൊപ്പമായിരിക്കുമെന്നാണ് അഭിപ്രായവോട്ടുകള്‍. ഇടതുപക്ഷത്തെ സംബന്ധിച്ച് കേരളത്തിലെ പ്രധാന പ്രശ്‌നം ലാവലിന്‍ കേസാണ് പിഡിപി ബന്ധവും ഇവരെ ആശങ്കയിലാക്കുന്ന മറ്റൊരു കാര്യമാണ്.
കോണ്‍ഗ്രസും ബിജെപിയും ഈ പ്രശ്‌നങ്ങളെ മുതലെടുക്കാന്‍ ആവതും ശ്രമിച്ചിട്ടുമുണ്ട്. എന്തായാലും തങ്ങള്‍ വിജയിക്കുമെന്ന് ഇടതും വലതും ആവര്‍ത്തിച്ചു പറയുന്നു. ഇതിനിടെ ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ബിജെപിയും ഉറപ്പിച്ച് പറയുന്നു.