അഭിപ്രായ സര്‍വ്വേയ്‌ക്ക് നിരോധനം
ദില്ലി: കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വോട്ടെടുപ്പ് നടക്കാനിരിക്കെ എക്‌സിറ്റ് പോളുകള്‍ക്കും അഭിപ്രായവോട്ടുകള്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി.
ചൊവ്വാഴ്‌ച ഉച്ചതിരഞ്ഞ് മൂന്നു മണിമുതല്‍ നിരോധനം പ്രാബല്യത്തില്‍വന്നു. മെയ് 13ന് അവസാനഘട്ട വോട്ടെടുപ്പ് കഴിയുന്നതുവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എക്‌സിറ്റ് പോളിനും അഭിപ്രായസര്‍വ്വേകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വോട്ടര്‍മാരെ സ്വധീനിക്കാന്‍ സാധ്യതയുള്ള രീതിയില്‍ റിപ്പോര്‍ട്ടുകള്‍, സംവാദപരിപാടികള്‍ ഇവയൊന്നും പാടില്ലെന്ന് ചാനലുകള്‍ക്കും മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന കേരളത്തിലെ 20 മണ്ഡലങ്ങളിലാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. ഐക്യരാഷ്ട്ര സഭ മുന്‍ അണ്ടര്‍ സെക്ട്രട്ടറി ശശി തരൂര്‍, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി, ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര്‍ റാവു, നടി വിജയശാന്തി, കേന്ദ്രമന്ത്രിമാരായ ഇ അഹമ്മദ്, രേണുക ചൗധരി, ബി പുരന്ദരേശ്വരി, ഡി ദത്താത്രേയ തുടങ്ങിയ പ്രമുഖര്‍ വ്യാഴാഴ്‌ച വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ജനവിധി തേടുന്നു.
കേരളം കൂടാതെ ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, ഒറീസ, ജാര്‍ഖണ്ഡ്, അസം, ജമ്മു കശ്‌മീര്‍, മണിപ്പൂര്‍, മേഘാലയ, ലക്ഷദ്വീപ്, ആന്ധമാന്‍ നിക്കോബാര്‍, നാഗാലാന്റ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വ്യാഴാഴ്‌ച തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബുധനാഴ്ച രാവിലെ എട്ടു മുതല്‍ പോളിംഗിനുവേണ്ട സാധനങ്ങളുടെ വിതരണം ആരംഭിക്കും. വൈകുന്നേരത്തോടെ ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തുകളിലെത്തി ബൂത്ത് സജ്ജമാക്കും. വ്യാഴാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും.