തലസ്ഥാനത്ത് അബ്ദുള്ളക്കുട്ടി കത്തിക്കയറി
തിരുവനന്തപുരം: സിപിഎമ്മില്‍ നിന്നും അച്ചടക്കനടപടി നേരിടേണ്ടിവരുകയും അവസാനം പാര്‍ട്ടിയില്‍ നിന്നും പുറത്തുപോരുകയും ചെയ്‌ത അബ്ദുള്ളക്കുട്ടി തിരുവനന്തപുരത്തെ യുഡിഎഫ് വേദിയില്‍ തീപ്പൊരിയായി.
ഇപ്പോള്‍ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അബ്ദുള്ളക്കുട്ടി സിപിഎമ്മിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു പ്രസംഗം ഇതേവരെ നടത്തിയിട്ടില്ല. പാര്‍ട്ടിയോടുള്ള തന്റെ പകമുഴുവനും വിളിച്ചോതിക്കൊണ്ടായിരുന്നു ചൊവ്വാഴ്‌ച തിരുവനന്തപുരത്തെ ബീമാപ്പള്ളി ജംങ്‌ഷനില്‍ നടന്ന പരിപാടിയില്‍ അബ്ദുള്ളക്കുട്ടി സംസാരിച്ചത്.
എല്‍ഡിഎഫ് ഇപ്പോള്‍ ലാവലിന്‍ ഡമോക്രാറ്റിക് ഫ്രണ്ടാണ്. മെയ് 16 വോട്ടെണ്ണുമ്പോള്‍ എല്‍ഡിഎഫിന്റെ ശവമഞ്ചത്തില്‍ ആദ്യ ആണി അടിക്കുന്നത് കാസര്‍ക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഹിദ കമാല്‍ ആയിരിക്കും.
ശവമഞ്ച യാത്ര തലസ്ഥാനത്തെത്തുമ്പോള്‍ അതില്‍ റീത്ത് സമര്‍പ്പിക്കാന്‍ വിയശ്രീലാളിതനായി ശശി തരൂരും ഉണ്ടാകും. ബിഷപ്പുമാരെ മുക്കാലില്‍ കെട്ടി അടിക്കണമെന്ന് പറഞ്ഞ സിന്ധുജോയി വഴിവക്കില്‍ സമയമാം രഥത്തില്‍ ഞാന്‍ എന്ന് പാട്ടുപാടും- വേദിയില്‍ അബ്ദുള്ളക്കുട്ടി തിളച്ചുമറിഞ്ഞു.
അബ്ദുള്‍ നാസര്‍ മദനി പ്രചാരണം തുടങ്ങിയ സ്ഥലത്ത് തന്റെ സമാപന പ്രസംഗം നടത്തിയ അബ്ദുള്ളക്കുട്ടി മദനിയെയും സുര്‍ജിത്തിനെയും കാരാട്ടിനെയും പിണറായിയെയും വിഎസിനെയുമെല്ലാം വാക്കുകള്‍കൊണ്ട് പൊരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയശേഷം ചൊവ്വാഴ്‌ചത്തേത് അബ്ദുള്ളക്കുട്ടിയുടെ 117ാം വേദിയായിരുന്നു.
യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് ഓരോ വേദിയിലും അദ്ദേഹത്തെ വരവേറ്റത്. എല്ലാ വേദിയിലും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അബ്ദുള്ളക്കുട്ടി നല്‍കിയ വിജയമന്ത്രം അച്യുതാന്ദനെ ധ്യാനിച്ച്, സുര്‍ജിത്തിനെ ഓര്‍മ്മിച്ച് യുഡിഎഫിന് വോട്ടുചെയ്യുക എന്നതായിരുന്നു.
സിപിഎമ്മില്‍ നിന്നും ഞാന്‍ കാലുമാറിയതല്ല. മനംമടുത്ത് വന്നതാണ്. എന്നും ബന്ദും ഹര്‍ത്താലും നടക്കുന്ന നാട്ടില്‍ എങ്ങനെയാണ് വികസനം വരുക. വികസനത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും പറഞ്ഞപ്പോള്‍ പാര്‍ട്ടി പടിയടച്ചു പിണ്ഡംവച്ചു- അബ്ദുള്ളക്കുട്ടി ആരോപിച്ചു.