കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരിഞ്ഞെടുപ്പ്: ഇടതിന് നേട്ടം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേയ്‌ക്ക്‌ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന്‌ നേരിയ മുന്‍തൂക്കം. 27 വാര്‍ഡുകളിലേയ്‌ക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 13 സീറ്റ്‌ എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫിന് 11 സീറ്റും ബിജെപിക്ക് മൂന്ന്‌ സീറ്റും ലഭിച്ചു.

തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ എല്‍ത്തുരുത്ത്‌ വാര്‍ഡില്‍ കേരള കോണ്‍ഗ്രസ്‌ എമ്മിലെ ഉണ്ണിക്കൃഷ്‌ണന്‍ ഈച്ചരത്ത്‌ 371ഉം കണ്ണൂര്‍ നഗരസഭയിലെ തായത്തെരുവില്‍ കോണ്‍ഗ്രസ്സിലെ കെ. ലക്ഷ്‌മണന്‍-67-ഉം വോട്ടുകള്‍ക്ക്‌ ജയിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ കൊടകര ബ്ലോക്ക്‌ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര ഡിവിഷനില്‍ സിപിഐയിലെ സിയു പ്രിയന്‍ 830 വോട്ടുകള്‍ക്കാണ്‌ ജയിച്ചത്‌.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ ജയിച്ച അഞ്ചും ഡിഐസി ജയിച്ച ഒരു സീറ്റും യുഡിഎഫ്‌ നേടിയപ്പോള്‍ യുഡിഎഫിന്റെ നാല്‌ സിറ്റിങ്‌ സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ഡിഐസിയും എല്‍ഡിഎഫും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഓരോസീറ്റ്‌ ബിജെപിക്ക്‌ ലഭിച്ചു. ഇവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്താണ്.

തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ത്തുരുത്ത്‌ വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ഇടതുമുന്നണിക്ക്‌ തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ ഭൂരിപക്ഷം നഷ്ടമായി. ഭരണകക്ഷിയായ എല്‍ഡിഎഫിനും പ്രതിപക്ഷത്തിനും ഇതോടെ 26 സീറ്റുവീതമായി. പ്രതിപക്ഷത്ത്‌ യുഡിഎഫിന്‌ 25ഉം ബിജെപിക്ക്‌ ഒന്നുമാണ്‌ അംഗസംഖ്യ.

ഭരണകക്ഷിയുടെ 26ല്‍ രണ്ടുപേര്‍ ജനതാദള്‍ (സെക്യുലര്‍) അംഗങ്ങളാണ്‌. കൗണ്‍സിലില്‍ എന്ത്‌ നിലപാട്‌ എടുക്കണമെന്ന്‌ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന്‌ ജില്ലാ പ്രസിഡന്റ്‌ എംഎ പൗലോസ്‌ അറിയിച്ചു. പാര്‍ട്ടിനേതൃത്വം ചര്‍ച്ച ചെയ്‌തശേഷം നിര്‍ദേശിക്കുന്നത്‌ അനുസരിക്കുമെന്ന്‌ ഇരുവരും അറിയിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവരിലൊരാള്‍ എല്‍ഡിഎഫിനൊപ്പം നില്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭരണം തുടങ്ങുമ്പോള്‍ എല്‍.ഡി.എഫിന്‌ 32 ഉം പ്രതിപക്ഷത്തിന്‌ 20 ഉം സീറ്റുകളായിരുന്നു. ഡിഐസി (കെ) അംഗങ്ങള്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നപ്പോള്‍ ഭരണകക്ഷിയുടെ അംഗബലം 28 ആയി ചുരങ്ങുകയും പ്രതിപക്ഷ അംഗബലം 24ലേക്ക് ഉയരുകയും ചെയ്തു.

നേരത്തെ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് പരാജയപ്പെട്ടിരുന്നു. ഇതില്‍ ഒന്ന് ബിജെപിയും മറ്റേതില്‍ യുഡിഎഫുമാണ് വിജയിച്ചത്. ജനതാദളിന്റെ നിലപാട്‌ അറിഞ്ഞശേഷമേ യുഡിഎഫ്‌ തുടര്‍നടപടികള്‍ ആലോചിക്കൂ എന്ന്‌ പ്രതിപക്ഷ നേതാവ്‌ ഐപി പോള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X