യുപിഎ കക്ഷികള്‍ തിങ്കളാഴ്‌ച രാഷ്ട്രപതിയെ കാണും
ദില്ലി: പ്രവചനങ്ങളെല്ലാം കാറ്റില്‍പ്പറത്തി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും യുപിഎ ഘടകകക്ഷികളും വിവിധ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കി കൊണ്ട് വീണ്ടും അധികാരത്തിലേക്ക്.
കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് 204 സീറ്റാണ് പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയിരിക്കുന്നത്. യുപിഎയ്‌ക്കൊപ്പമുള്ള ഒമ്പത് ഘടകകക്ഷികളുടെ സീറ്റുകള്‍ കൂടി കൂട്ടുമ്പോള്‍ യുപിഎയ്‌ക്ക് 261 സീറ്റാണ് ലഭിച്ചിരിയ്‌ക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 272 എന്ന മാന്ത്രിക സംഖ്യ എത്തിപ്പിടിയ്‌ക്കാന്‍ ഇനി 12 സീറ്റുകള്‍ കൂടി മതി.
പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ യുപിഎയ്‌ക്കും അതിന് നേതൃത്വം നല്‌കുന്ന കോണ്‍ഗ്രസിനും ഇത് വളരെ എളുപ്പമാണ്. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് യുപിഎയുമായി ഇടഞ്ഞ് രൂപീകരിയ്‌ക്കപ്പെട്ട നാലാം മുന്നണിയ്‌ക്ക് 26 സീറ്റുകളുണ്ട്. നാലാം ചേരിയിലെ പാര്‍ട്ടികളെ യുപിഎയിലേക്ക് ക്ഷണിച്ചാല്‍ കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യ അനായാസമായി തികയ്‌ക്കാം.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ യുപിഎയെ വിശിഷ്യ കോണ്‍ഗ്രസിനെ എതിര്‍ത്ത സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, എല്‍ജെപി എന്നീ പാര്‍ട്ടികളെ സര്‍ക്കാരിലേക്ക് ക്ഷണിയ്‌ക്കേണ്ടെന്നും കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ചെറുപാര്‍ട്ടികളെയും സ്വതന്ത്രമാരെയും കൂട്ടുപിടിച്ച് ഭൂരിപക്ഷമുണ്ടാക്കമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.
സര്‍ക്കാര്‍ രൂപീകരിയ്‌ക്കുന്നതിന് അവകാശമുന്നയിച്ച് രാഷ്ട്രപതിയെ കാണുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഞായറാഴ്‌ച ചേരുന്നുണ്ട്. സര്‍ക്കാരിന്റെ ഘടന സംബന്ധിച്ച് പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്‌തേക്കും. ഇതിന് ശേഷം യുപിഎ കക്ഷികള്‍ തിങ്കളാഴ്‌ച രാഷ്ട്രപതിയെക്കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും.












Click it and Unblock the Notifications