സുപ്രീം കോടതിയില്‍ തീര്‍പ്പാകാതെ 50,000 കേസുകള്‍
ദില്ലി: നീതി ലഭിയ്‌ക്കാന്‍ വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ നീതി നിഷേധ സ്ഥാപനമെന്ന പദവി സുപ്രീം കോടതിയ്‌ക്ക് തന്നെ.
പരമോന്നത നീതിപീഠമായ സുപ്രീം കോടതിയില്‍ കെട്ടി കിടക്കുന്ന കേസുകളുടെ എണ്ണം 50,000 കടന്നു കഴിഞ്ഞു. 2009 മാര്‍ച്ച് അവസാനത്തെ കണക്കനുസരിച്ച് 50,163 കേസുകളാണ് സുപ്രീം കോടതിയില്‍ അന്തിമ വിധി കാത്ത് കിടക്കുന്നത്.
തൊണ്ണൂറുകളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഒരുലക്ഷം കടന്നിരുന്നുവെങ്കിലും കംപ്യൂട്ടര്‍വത്‌കരണത്തിന്റെയും വിവര സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ഇവയുടെ എണ്ണം 20,000 വരെയായി കുറയ്‌ക്കാന്‍ കഴിഞ്ഞിരുന്നു.
എന്നാല്‍ 2006 മുതല്‍ സുപ്രീംകോടതിയിലെ കേസുകളുടെ എണ്ണം ക്രമത്തില്‍ വര്‍ധിക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. 2006 ല്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 34,649 ആയിരുന്നു. 2007 ജനുവരിയില്‍ ഇത് 5000 ത്തോളം വര്‍ധിച്ച് 39,780 ആയി. ചീഫ് ജസ്റ്റിസ് പദവിയില്‍ കെജി ബാലകൃഷ്‌ണന്‍ എത്തിയ കാലത്ത് കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനായുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും ഇതൊന്നും ലക്ഷ്യം കണ്ടില്ല. 2008 ജനുവരിയില്‍ 46,926 ആയിരുന്ന കേസുകളുടെ എണ്ണം 2009 മാര്‍ച്ചില്‍ 50,163 ആയാണ് ഉയര്‍ന്നിരിയ്‌ക്കുന്നത്.
രാജ്യത്തെ 21 ഹൈക്കോടതികളിലും സമാന സ്ഥിതിയാണ്. ആവശ്യത്തിന് ജഡ്‌ജിമാരില്ലാത്തതും കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസവുമാണ് കേസുകളുടെ എണ്ണം പെരുകാന്‍ കാരണം.
21 ഹൈക്കോടതികളിലായി 38.7 ലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. വിവിധ ഹൈക്കോടതികളിലായി 886 ജഡ്‌ജിമാര്‍ വേണ്ട സ്ഥാനത്ത് 635 പേരുടെ സേവനം മാത്രമാണ് ലഭിയ്‌ക്കുന്നത്. രാജ്യത്തെമ്പാടുമുളള മറ്റു വിചാരണ കോടതികളില്‍ ഏകദേശം 2.64 കോടി കേസുകളാണ് കെട്ടിക്കിടക്കുന്നത്. ജഡ്‌ജിമാരുടെ അഭാവം വിചാരണ കോടതികളെയും ബാധിക്കുന്നു. 16,685 ജഡ്‌ജിമാര്‍ വേണ്ട സ്ഥാനത്ത് 13,556 ജഡ്‌ജിമാര്‍ മാത്രമേ ഇപ്പോഴുള്ളൂ.
ജില്ലാ കോടതികളിലും മറ്റും കൂടുതല്‍ ജഡ്‌ജിമാരെ അടിയന്തരമായി നിയമിക്കണമെന്ന് ചീഫ് ജസ്റ്റിസ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പലവട്ടം ശുപാര്‍ശ നല്‌കിയിരുന്നു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ സര്‍ക്കാരുകള്‍ തയാറായിട്ടില്ല.












Click it and Unblock the Notifications